കൊല്ലം: റെയിൽവേ പാഴ്സൽ ഓഫീസിൽ വിതരണത്തിനു സൂക്ഷിച്ചിരുന്ന പാഴ്സലുകൾക്കിടയിലുണ്ടായിരുന്ന 6 ബണ്ടിലുകളിൽ നിന്ന് നിരോധിത പുകയില ഉത്പന്നമായ 390 കിലോ ഹാൻസ് കണ്ടെടുത്തു. 20 ഗ്രാം വീതമുള്ള 19,500 കവറുകൾ 1300 പാക്കറ്റുകളിലായിട്ടാണ് എത്തിച്ചിരുന്നത്. ഇവയ്ക്ക് വിപണിയിൽ 18 ലക്ഷം രൂപയോളം ലഭിക്കും.
പാഴ്സലുകൾ ബുക്ക് ചെയ്തിരുന്ന മേൽവിലാസം വ്യാജമാണന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇന്ന് അദ്ധ്യയനം ആരംഭിക്കുന്നത് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലുള്ള കടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ വിതരണത്തിനായി എത്തിച്ചവയാകാം ഇവയെന്ന് സംശയിക്കുന്നു. കൊല്ലം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, രതീഷ് കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി.ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മനു കെ.മണി, ബി. ജയകൃഷ്ണൻ, ഷിഹാസ്, എക്സൈസ് ഡ്രൈവർമാരായ രാജഗോപാൽ, ശിവപ്രകാശ്, കൊല്ലം ആർ.പി.എഫ് ഇൻസ്പെക്ടർ ഗണേഷൻ, ആർ.പി.എഫ് എസ്.ഐ ബീന, എ.എസ്.ഐ രമേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ട്രെയിൻ വഴിയുള്ള ലഹരി കടത്ത് ഇല്ലാതാക്കാൻ വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. സുരേഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |