കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതിന് മുന്നോടിയായി അസി. ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച പരിശോധന നടത്തും.
സുരക്ഷ ക്രമീകരണങ്ങളും അനുബന്ധ സൗകര്യങ്ങളും സംബന്ധിച്ചാകും പരിശോധന. കൊച്ചിയിൽ നിന്ന് മടങ്ങിവരുന്ന ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസർ ഇന്ന് പോർട്ട് സന്ദർശിക്കാനും സാദ്ധ്യതയുണ്ട്.
ഒന്നര മാസം മുമ്പ് കൊല്ലം പോർട്ട് സന്ദർശിച്ച ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് സംഘം സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്ന് നിർദ്ദേശിച്ച പരിഷ്കാരങ്ങളും പോർട്ടിൽ സജ്ജമാക്കിയിട്ടുണ്ട്. അതിനാൽ അനുകൂല റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
യാത്രക്കാർക്കും കപ്പൽ ജീവനക്കാർക്കും സുരക്ഷാ പരിശോധനകളെ മറികടക്കാനുള്ള പഴുതുകളുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പരിശോധന മറികടക്കാതിരിക്കാൻ പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജിയറുണ്ട്. ഇവ പൂർണ സജ്ജമാണെന്നാണ് പോർട്ട് അധികൃതർ പറയുന്നത്.
ഐ.സി.പി അനുവദിച്ചാൽ തലവര തെളിയും
1. എമിഗ്രേഷൻ ചെക്ക് പോയിന്റ് (ഐ.സി.പി) അനുവദിച്ചാൽ കൊല്ലം പോർട്ടിന്റെ ദുരവസ്ഥ മാറും
2. ചരക്ക്, യാത്രാ കപ്പൽ സർവീസുകൾക്കൊപ്പം ക്രൂ ചെയ്ഞ്ചിംഗിന് കൂടുതൽ കപ്പലുകൾ അടുക്കും
3. അന്തരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്നുകിടക്കുന്നതിനാൽ ക്രൂ ചെയ്ഞ്ചിംഗ് സാദ്ധ്യത വർദ്ധിപ്പിക്കും
കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം
എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊല്ലം പോർട്ടിന്റെ സ്ഥിതി നിരന്തരം പാർലമെന്റിൽ ഉന്നയിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായ സാഹചര്യത്തിൽ പോയിന്റ് അനുവദിക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. അതിനുള്ള ഇടപെടൽ സംസ്ഥാന സർക്കാരിന്റെയും എം.പി അടക്കമുള്ള ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്നുണ്ടാകണം.
കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചേക്കും
കേന്ദ്രമന്ത്രി വി. മുരളീധരൻ രണ്ടാഴ്ചയ്ക്കുള്ളിൽ കൊല്ലം പോർട്ട് സന്ദർശിക്കാൻ സാദ്ധ്യതയുണ്ട്. സൗകര്യങ്ങൾ പരിശോധിച്ച ശേഷം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ ഐ.സി.പി അനുവദിക്കാനുള്ള ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായേക്കും.
കൂടുതൽ ഭാരമുള്ള ചരക്ക് ഇറക്കാനടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാലാണ് കപ്പലുകൾ എത്താത്തതിന് കാരണമായി ഷിപ്പിംഗ് ഏജന്റുമാർ പറഞ്ഞിരുന്നത്.
കൊല്ലം പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |