കൊല്ലം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ളാസ്റ്റിക് കാരി ബാഗുകളുടെയും മറ്റും നിരോധനം നിലവിൽ വന്നെങ്കിലും പരിശോധനകൾ ശക്തമാകാത്തതിനാൽ ഫലമുണ്ടാവുന്നില്ല. ആദ്യ ദിവസങ്ങളിൽ പരസ്യമായ ഉപയോഗത്തിന് കുറവുണ്ടായെങ്കിലും കാര്യങ്ങൾ പഴയ സ്ഥിതിയിലേക്ക് നീങ്ങുകയാണ്.
തട്ടുകടകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിച്ചിരുന്ന പ്ളാസ്റ്റിക് ഗ്ളാസുകൾ, കാരി ബാഗുകൾ തുടങ്ങിയവ പെട്ടെന്ന് അപ്രത്യക്ഷമായി കുപ്പി ഗ്ളാസുകളിലേക്കും തുണി സഞ്ചികളിലേക്കും മാറിയിരുന്നു. പക്ഷേ, ഇവ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹ സദ്യകളിലും മറ്റ് സത്കാരങ്ങളിലും കാറ്ററിംഗുകാർ ഐസ് ക്രീം പ്ളാസ്റ്റിക്ക് കപ്പുകളും സ്റ്റിക്കുകളും ഉപയോഗിക്കുന്നതിനും കുറവുണ്ടായിട്ടില്ല. തദേശ സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. കനത്ത പിഴ ഈടാക്കണമെന്നാണ് നിർദ്ദേശമെന്നതുകൊണ്ട് കച്ചവടക്കാരെ 'ഉപദ്രവി'ക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മടി കാട്ടുന്നുവെന്നതാണ് യാഥാർത്ഥ്യം.
നിരോധിത പ്ളാസ്റ്റിക് ഉപയോഗിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആദ്യ തവണ ശിക്ഷ 10,000 രൂപയാണ്. രണ്ടാം തവണ 25,000 രൂപയും മൂന്നാം തവണ 50,000 രൂപയും പിഴ നൽകേണ്ടി വരും. അതിനാൽ ബോധവത്കരണവും താക്കീതുകളും കൊണ്ട് പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനാണ് ശ്രമം.
15 ഇനം പ്ളാസ്റ്റിക്ക് വസ്തുക്കൾ 2020 ജനുവരി ഒന്ന് മുതൽ നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെങ്കിലും കൊവിഡ് വ്യാപനം കാരണം നടപ്പാക്കാനായില്ല. കൂടാതെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിൽ വരുന്ന 7 ഇനങ്ങൾ കൂടി നിരോധന പട്ടികയിലുണ്ട്.
ബദൽ ഇല്ലാതെ വലയുന്നു
പ്ളാസ്റ്റിക് നിരോധനം നിലവിൽ വന്നെങ്കിലും ബദൽ മാർഗങ്ങൾ സജീവമാകാത്തതിനാൽ വലയുകയാണ് ഹോട്ടലുകളും തട്ടുകടക്കാരും. തുണി സഞ്ചി ഉൾപ്പെടെ നിരോധനമില്ലാത്ത സഞ്ചികൾക്ക് അഞ്ചു രൂപ മുതൽ വിലയുണ്ടെന്നതിനാൽ തട്ടുകടക്കാർ വാങ്ങുന്നില്ല. അതിനാൽ പാഴ്സലുകൾ പ്ളാസ്റ്റിക് ഷീറ്റും പേപ്പറുംകൊണ്ട് പൊതിഞ്ഞ് കൊടുക്കുകയാണ്. ഇപ്രകാരം പൊതിയുന്ന പ്ളാസ്റ്റിക്കിനും നിരോധനമുണ്ടെന്നതാണ് മറ്റൊരു വസ്തുത!
നിരോധിത പ്ളാസ്റ്റിക്കുകളെ തുരത്താൻ
1. ബോധവത്കരണം ശക്തമാക്കും
2. ഹരിതകർമ്മ സേനാ പ്രവർത്തകർ വ്യാപാര സ്ഥാപനങ്ങളും വീടുകളും സന്ദർശിക്കും
4. തദ്ദേശ സ്ഥാപനങ്ങൾ അവരുടെ പരിധിയിൽ മൈക്ക് അനൗൺസ്മെന്റുകൾ നടത്തും
5. നിരോധിത പ്ളാസ്റ്റിക് ഉപയോഗിക്കാത്ത സ്ഥാപനങ്ങൾക്കും വീടുകൾക്കും
തദ്ദേശ സ്ഥാപനങ്ങൾ ഗ്രീൻ കാർഡുകൾ നൽകും
6. ഉദ്യോഗസ്ഥർ കടകൾ പരിശോധിച്ച് താക്കീത് നൽകും
തദേശസ്ഥാപനങ്ങൾ നടപടികൾ ആരംഭിച്ചു. ഈ മാസത്തോടെ ശക്തമാക്കും. ആദ്യഘട്ടം ബോധവത്കരണത്തിന് ശ്രമിക്കും. പിന്നീട് പിഴയിലേക്ക് നീങ്ങും
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |