കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിന് പ്രതീക്ഷയേകി മെമു ഷെഡ് വികസനം യാഥാർത്ഥ്യമാകുന്നു. 16 ബോഗികളുള്ള 20 മെമു ട്രെയിനുകൾ വരെ ഇടാൻ സൗകര്യമുള്ള ഷെഡ് ഒരുക്കാൻ ദക്ഷിണ റെയിൽവേ എൻജിനിയറിംഗ് വിഭാഗം ടെണ്ടർ ക്ഷണിച്ചു.
ഇൻസ്പെക്ഷൻ ഷെഡ്, റിപ്പയറിംഗ് ഷെഡ്, വീൽ ലെയ്ത്ത് ഷെഡ്, സർവീസ് ബിൽഡിംഗ്, വാഷിംഗ് പിറ്റ്, ചെറിയ പാലത്തിന്റെ നിർമ്മാണം, വാട്ടർ ടാങ്ക്, സബ് സ്റ്റേഷൻ എന്നിവയുടെ ഷിഫ്ടിംഗ് തുടങ്ങിയ ജോലികൾ ടെണ്ടറിൽ ഉൾപ്പെടും. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏക മെമു ഷെഡാണ് കൊല്ലത്തുള്ളത്. നിലവിൽ 9 മെമു ട്രെയിനുകൾ ഇടാനുള്ള സൗകര്യമുണ്ട്.
കന്യാകുമാരി മുതൽ തൃശൂർ വരെയുള്ള വിവിധ സ്റ്റേഷനുകളിൽ ഓടുന്ന മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് കൊല്ലം ഷെഡിലാണ്. നിലവിലെ ഷെഡിന്റെ അതേ വീതിയിൽ കർബല വരെ നീളം കുട്ടിയാവും ഷെഡ് വികസിപ്പിക്കുക.
എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് മെമു ഷെഡ് വികസനത്തിന് വഴി തുറന്നത്. റെയിൽ വേ ബോർഡിന്റെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി ജോലികൾ പൂർത്തിയാക്കാൻ എം.പി സതേൻ റെയിൽവേ ജി.എം ജോൺ തോമസുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു. എസ്.ആർ.ഇ.എസ് ഐ.എൻ.ടി.യു.സി ഡിവിഷണൽ പ്രസിഡന്റ് കെ.ആർ. രാജേഷും മെമു ഷെഡ് വികസനത്തിന് നിവേദനം നൽകിയിരുന്നു.
മെമു ഷെഡിന് അനുവദിച്ചത് ₹ 43 കോടി
കാലയളവ് - 18 മാസം
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി - 2022 ആഗസ്റ്റ് 19
പതിനാറ് ബോഗികളുള്ള മെമു ട്രെയിൻ യാത്രക്കാർക്ക് അനുഗ്രഹമാണ്. പാസഞ്ചർ മെമുവിലേക്ക് മാറിയപ്പോഴുള്ള യാത്രാ പ്രശ്നം പരിഹരിക്കപ്പെടും.
ലിയോൺസ്
റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |