കൊല്ലം: കർക്കടക വാവുബലി ദിനമായ ഇന്നലെ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും ആയിരങ്ങൾ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടി പുണ്യം നുകർന്നു. ബുധനാഴ്ച രാത്രി മുതൽ തന്നെ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു.
ഇന്നലെ നേരം പുലർന്നതോടെ ഇവിടങ്ങൾ പിതൃതർപ്പണ മന്ത്രങ്ങളാൽ മുഖരിതമായി. പല കേന്ദ്രങ്ങളും ജനസാഗരമായി മാറി. കൊല്ലം മുണ്ടയ്ക്കൽ പാപനാശനം, തിരുമുല്ലവാരം, അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം, കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിന് സമീപമുള്ള കടവ്, മയ്യനാട് താന്നി സ്വർഗപുരം ക്ഷേത്രം, ഓയൂർ വെളിനെല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകളടക്കമുള്ളവർ ഒഴുകിയെത്തി.
തർപ്പണ ചടങ്ങുകൾ നടന്ന കടൽത്തീരങ്ങളിൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എർപ്പെടുത്തിയിരുന്നു. ബലിതർപ്പണത്തിന് ശേഷം ക്ഷേത്രങ്ങളിൽ തിലഹോമം നടത്തിയ ശേഷമാണ് ഭക്തർ മടങ്ങിയത്. വൈകിട്ട് ആറോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
ഒട്ടുമിക്ക ബലിതർപ്പണ കേന്ദ്രങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തിയിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ഗതാഗത ക്രമീകരണവും പാർക്കിംഗ് സംവിധാനവും സജ്ജമാക്കിയിരുന്നു. പ്രധാന കേന്ദ്രങ്ങളിലെല്ലാം മെഡിക്കൽ, ഫയർ ഫോഴ്‌സ് സംഘങ്ങളുമുണ്ടായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ബലിതർപ്പണ കേന്ദ്രങ്ങളിൽ കർക്കടക വാവ് ദിനത്തിൽ കാര്യമായി ജനങ്ങൾ എത്തിയിരുന്നില്ല. എന്നാൽ ഇത്തവണ കൊവിഡിന് മുമ്പുള്ളതുപോലെ ബലിതർപ്പണ കേന്ദ്രങ്ങൾ സജീവമാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |