കൊല്ലം: പൗരന്റെ മൗലികാവകാശങ്ങൾ അട്ടിമറിക്കപ്പെടുന്ന ഗൗരവ സാമൂഹ്യസാഹചര്യമാണ് രാജ്യത്തുള്ളതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. കൊല്ലം മാസിന്റെ നേതൃത്വത്തിലുള്ള ഒ.എൻ.വി മലയാളം പഠനകേന്ദ്രത്തിന്റെ ഒ.എൻ.വി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുകുന്ദൻ.
ശബ്‌ദിക്കുന്നവന്റെ നാവറുക്കുന്നു. നമുക്ക് ശബ്‌ദം നൽകുന്ന ഭരണഘടന അട്ടിമറിക്കപ്പെടുകയാണ്. ഭരണഘടനയെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കരുത്. മലയാളം ഇല്ലെങ്കിൽ ശ്രീനാരായണഗുരുവും കുമാരനാശാനും ഒ.എൻ.വിയും ഇല്ല. എഴുത്തുകാർ സാധാരണക്കാരാണെന്നും അവർ ശബ്‌ദമില്ലാത്തവരുടെ പക്ഷത്തുനിന്ന് എഴുതണമെന്നും എം.മുകുന്ദൻ പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ അവാർഡ് സമ്മാനിച്ചു. ലോകത്തിന് മുന്നിൽ തുറന്നുവച്ചിരിക്കുന്ന കണ്ണും കാതുമാണ് എഴുത്തുകാരെന്ന് മന്ത്രി പറഞ്ഞു.
മാസ് പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.റഷീദ്, മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി സി.ഉണ്ണിക്കൃഷ്‌ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, കെ.പി.നന്ദകുമാർ, ഒ.എൻ.വിയുടെ മകൻ രാജീവ് ഒ.എൻ.വി, ചെറുമകൾ അപർണ രാജീവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |