കൊല്ലം: കൊല്ലത്തെ വ്യവസായ പാർക്കും ഐ.ടി ഇടനാഴിയും വെളിച്ചം കാണാതെ ഫയലിൽ ഒതുങ്ങിയതോടെ വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും പാളി.
ഒരു വർഷം മുമ്പ് മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി എം.എൽ.എമാരുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വിഷയം സംസ്ഥാന ബഡ്ജറ്റിലെ പ്രധാന നിർദേശമായിരുന്നു. വിവര സാങ്കേതിക രംഗത്ത് വലിയ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്ന പ്രഖ്യാപനം ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് ഉണർത്തിയത്.
കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും ചേർന്ന് വ്യവസായ പാർക്കിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും പാർവതി മില്ലിന്റെ സ്ഥലം പ്രയോജനപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാൽ ജനങ്ങളുടെ ദീർഘകാല ആവശ്യമായ വ്യവസായ പാർക്കിനായി സ്ഥലം കണ്ടെത്തുന്നത് ഉൾപ്പെടെ കാര്യമായ നടപടികളൊന്നും പിന്നീട് നടന്നില്ല. ഇതോടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയും പ്രഖ്യാപനത്തിൽ ഒതുങ്ങി.
ബഡ്ജറ്റിൽ 1000 കോടി
കൊല്ലത്തും കണ്ണൂരിലും ഐ.ടി പാർക്കുകൾക്ക് ഭൂമി കണ്ടെത്താൻ 1000 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കുമെന്നും ദേശീയപാതയോട് ചേർന്ന് ഇതിനായി സ്ഥലം കണ്ടെത്തുമെന്നുമായിരുന്നു പ്രഖ്യാപനം.
വളർച്ചയിൽ വിളറി കുണ്ടറ ഐ.ടി പാർക്ക്
യാത്രാ സൗകര്യങ്ങൾ പരിമിതം
ദേശീയപാതയിൽ നിന്ന് ദൂരക്കൂടുതൽ
ഗതാഗതക്കുരുക്കും ടെക്കികളെ പിന്നോട്ട് വലിച്ചു
10 വർഷം കഴിഞ്ഞിട്ടും ചേക്കേറിയത് 30 കമ്പനികൾ
ആകെ വിസ്തീർണം ഒരു ലക്ഷം ചതുരശ്ര മീറ്റർ
സംരംഭങ്ങൾ ആരംഭിച്ചത് 70,000 ചതുരശ്ര മീറ്ററിൽ
കൊല്ലത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു വ്യവസായ പാർക്കും ഐ.ടി ഇടനാഴിയും. യാഥാർത്ഥ്യമാക്കാൻ ജനപ്രതിനികളുടെ ശക്തമായ ഇടപെടൽ വേണം.
രഘു ശിവപ്രസാദ്, കൊല്ലം മെട്രോപൊളീറ്റൻ
റീജിയൺ ഡെവലപ്പ്മെന്റ് ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |