ബോട്ടുജെട്ടികളിൽ ആഴം കൂട്ടി കുറ്റിയിടാൻ 14.9 ലക്ഷത്തിന്റെ കരാർ
കൊല്ലം: ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകൾക്ക് അടുക്കാൻ പ്രയാസമെന്ന പരാതിക്ക് പരിഹാരമായി ബോട്ടുജെട്ടിയോട് ചേർന്നുള്ള ഭാഗത്ത് ആഴംകൂട്ടാനും സുഗമമായി അടുക്കാൻ തെങ്ങിൻ കുറ്റികൾ സ്ഥാപിക്കാനും കരാറായി. ഉൾനാടൻ ജലഗതാഗതവകുപ്പാണ് 14.9 ലക്ഷം രൂപയുടെ കരാർ നൽകിയത്. യാത്രാബോട്ടുകൾ അടുക്കുന്ന അഷ്ടമുടിക്കായലിലെ 8 പ്രധാന ജെട്ടികളിലാണ് ആഴംകൂട്ടലും കുറ്റികൾ സ്ഥാപിക്കലും നടക്കുക. ആഴക്കുറവിനെ തുടർന്ന് ചില ജെട്ടികളിൽ ബോട്ട് അടുക്കുന്നത് ജലഗതാഗത വകുപ്പ് പൂർണമായും ഒഴിവാക്കിയിരുന്നു. കുറഞ്ഞത് 2.5 മീറ്റർ ആഴമുണ്ടെങ്കിൽ മാത്രമേ യാത്രാബോട്ടുകൾക്ക് സുഗമമായി അടുക്കാൻകഴിയൂ. എക്കലും മണ്ണും അടിഞ്ഞ് ആഴക്കുറവുണ്ടാകുന്നത് സ്വാഭാവികമാണ്. അഞ്ചു മുതൽ ഏഴുവർഷത്തെ ഇടവേളകളിൽ മണ്ണ് നീക്കി ആഴംകൂട്ടുന്ന പ്രവൃത്തികൾ നേരത്തെ നടന്നിരുന്നു. പത്ത് വർഷത്തിന് ശേഷമാണ് ഇപ്പോൾ ആഴം കൂട്ടൽ നടപടികൾ സ്വീകരിക്കുന്നത്. ആഴംകൂട്ടണമെന്ന് ജലഗതാഗത വകുപ്പും ആവശ്യപ്പെട്ടിരുന്നു.
ബോട്ട് ജെട്ടികൾ നവീകരിക്കും
ബോട്ട്ജെട്ടികളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടത്താനുള്ള പദ്ധതികളും ഉൾനാടൻ ജലഗതാഗത വകുപ്പ് തയാറാക്കുന്നുണ്ട്. സാമ്പ്രാണിക്കോടി ബോട്ടുജെട്ടി 12 ലക്ഷം രൂപ ചെലവിൽ ഇതിനകം നവീകരിച്ചിട്ടുണ്ട്. പ്രാക്കുളം മണലിൽ ബോട്ട് ജെട്ടിയുടെ നവീകരണത്തിനായി 7 ലക്ഷം രൂപയുടെ എഗ്രിമെന്റ് കഴിഞ്ഞദിവസം ഒപ്പിട്ടു. ലവണാംശമുള്ളതിനാൽ ബോട്ട് ജെട്ടികളുടെ ഇരുമ്പ് ഭാഗങ്ങൾ തുരുമ്പിക്കുന്നത് ബോട്ട് ജെട്ടികളോട് ചേർന്നുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ നശിക്കാൻ കാരണമാകുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ അവ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്നും പെയിന്റിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
ആഴം കൂട്ടി നവീകരിക്കുന്ന
ബോട്ട് ജെട്ടികൾ
1. പ്ലാവറ
2. സാമ്പ്രാണിക്കോടി
3. മണലിൽ ക്ഷേത്രം
4. പ്രാക്കുളം
5. അഷ്ടമുടി
6. പട്ടംത്തുരുത്ത്
7. തോലുകടവ്
8. പെരുങ്ങാലം
'' ബോട്ട് ജെട്ടികളിൽ ആഴം കൂട്ടണമെന്നും കുറ്റികൾ സ്ഥാപിക്കണമെന്നും ആവശ്യമുയർന്നതിനെ തുടർന്നാണ് 14.9 ലക്ഷം രൂപ അനുവദിച്ചത്. പണികൾ വേഗത്തിലാക്കി യാത്രാബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കും""-
ജോയി ജനാർദ്ദനൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, ഉൾനാടൻ ജലഗതാഗത വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |