പടിഞ്ഞാറേ കല്ലട: വേനൽ കടുത്തതോടെ റെയിൽവേ ലൈനിന് സമീപത്തെ കാടുകളിൽ ഉണ്ടാകുന്ന തീപിടിത്തം ജനങ്ങളെ ആശങ്കയിലാക്കുന്നു. ഏതാനും ദിവസം മുമ്പ് ഉച്ചയോടെ കണ്ണങ്കാട്ട് റെയിൽവേ പാലത്തിന് സമീപം റെയിൽവേ ലൈനുകൾക്കിടയിൽ പുല്ലുകൾക്ക് തീപിടിച്ചത് നാട്ടുകാരെ ഏറെ ഭീതിയിലാക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും കുണ്ടറയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് വാഹനം എത്തിച്ചേരുവാനുള്ള തടസം കാരണം മടങ്ങി പോകേണ്ടിവന്നു. റെയിൽവേ ലൈനുകൾക്ക് ഇരുവശവും വളർന്നു പന്തലിച്ചു കിടക്കുന്ന കാട് സമീപവാസികൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യവും
തീപിടിത്തവുമാണ് പ്രധാനം. തീ സമീപത്തെ വീടുകളിലേക്കും വ്യാപിച്ചാൽ അത് വൻ ദുരന്തത്തിന് ഇടയാകും. അധികൃതർ അടിയന്തരമായി ഇടപെട്ട് കാട് നീക്കാൻ നടപടിയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഉണങ്ങിക്കരിഞ്ഞ പുല്ലിലേക്ക് ആൾക്കാർ അലക്ഷ്യമായി കത്തിച്ചിട്ട് വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്ന് തീപിടുത്ത സാദ്ധ്യത ഏറെയാണ്. റെയിൽവേ ട്രാക്കുകൾക്ക് സമീപത്തായി ഫയർ ബ്രേക്കുകൾ നിർമ്മിക്കണം. ഫയർഫോഴ്സിന്റെ വാഹനം അടിയന്തര ഘട്ടങ്ങളിൽ എത്തിച്ചേരാനുള്ള വഴിയൊരുക്കേണ്ടതും അത്യാവശ്യമാണ്.
പി .എസ് .സാബു ലാൽ .
ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശാസ്താംകോട്ട
വേനൽക്കാലത്ത് ഉണ്ടാകുന്ന തീപിടിത്തം ഒഴിവാക്കുന്നതിന്റെ ഭാഗമായി റെയിൽവേ ലൈനിനോട് ചേർന്ന് നിൽക്കുന്ന കാടുകളും പുല്ലുകളും ഏതാനും ദിവസങ്ങൾക്കുള്ളിൽ വെട്ടി നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.
കെ. സുന്ദർ ലാൽ
റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ,
മാവേലിക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |