കൊല്ലം: പട്ടത്താനം പ്രദേശത്ത് കുടിവെള്ള പ്രശ്നം അതിരൂക്ഷം. ഇവിടത്തെ ഒട്ടുമിക്ക വീടുകളിലും വാട്ടർ അതോറിട്ടിയുടെ കുടിവെള്ള ടാപ്പുകളുണ്ടെങ്കിലും വെള്ളമില്ല. ടാപ്പ് തുറക്കുമ്പോൾ കാറ്റിന്റെ ശബ്ദം മാത്രമാണ് കേൾക്കാനുള്ളത്.
പട്ടത്താനം പ്രദേശത്തെ വലിയൊരുവിഭാഗം കിണറുകളിലും ഓരുവെള്ളമാണ്. ചില കിണറുകളിലെ വെള്ളത്തിന് കട്ടി കൂടൂതലാണെന്നും പ്രദേശവാസികൾ പറയുന്നു. അതുകൊണ്ടാണ്, അധികം പേരും വാട്ടർ അതോറിട്ടിയുടെ കുടിവെള്ള കണക്ഷനെടുത്തത്. എന്നാൽ, ആഴ്ചയിൽ ഒരു ദിവസം പോലും വീട്ടാവശ്യത്തിനുള്ള വെള്ളം കിട്ടാറില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം നാലോ അഞ്ചോ ബക്കറ്റ് വെള്ളം കിട്ടിയാൽ ഭാഗ്യം. ബാക്കി ദിവസങ്ങളിൽ തുള്ളി തുള്ളിയാണ് വെള്ളമെത്തുന്നത്. ചില ദിവസങ്ങളിൽ ഒരു തുള്ളി പോലും കിട്ടുകയുമില്ല.
പറഞ്ഞ് മടുത്തു
ആഴ്ചയിൽ ഒരിക്കൽ പോലും കൃത്യമായി കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് വാട്ടർ അതോറിട്ട് അധികൃതരോടും ജനപ്രതിനിധികളോടും പലതവണ പരാതിപറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല.
പരിശോധിക്കുമെന്ന് വാട്ടർ അതോറിട്ടി
പട്ടത്താനത്തെ ടാപ്പുകളിൽ കുടിവെള്ളം കിട്ടുന്നില്ലെന്ന പരാതി പരിശോധിക്കുമെന്ന് വാട്ടർ അതോറിട്ട് അധികൃതർ വ്യക്തമാക്കി. വേനൽ കടുത്തതോടെ കുടിവെള്ള ഉപഭോഗം വർദ്ധിച്ചു. ഇതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത കുറഞ്ഞിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനയ്യായിരത്തോളം ടാപ്പുകൾ നഗരത്തിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ജലലഭ്യത വർദ്ധിച്ചിട്ടില്ല. ഇതാണ് കുടിവെള്ള ടാപ്പുകളിൽ ജലലഭ്യത കുറയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഞാങ്കടവ് പദ്ധതി യാഥാർത്ഥ്യമായാൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് വലിയ അളവിൽ പരിഹാരമാകും. എന്നാൽ, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പലതും അനന്തമായി നീളുകയാണ്.
വലിയ പ്രതീക്ഷയോടെയാണ് കുടിവെള്ള കണക്ഷനെടുത്തത്. എന്നാൽ അന്ന് മുതൽ വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്. ചിലപ്പോൾ ആഴ്ചകളോളം വെള്ളം കാണില്ല
ലളിത, പാണന്റഴികം, പട്ടത്താനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |