കോട്ടയം . 'പാറപോലുറച്ച" നിയമങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിൽ മണ്ണ് മാഫിയ ഭൂമിയിടിച്ച് നിരത്തൽ തുടരുന്നു. റബർ വിലയിടിവിന്റെയും കെട്ടിട നിർമ്മാണത്തിന്റെയും മറവിമാണ് മണ്ണ് മാഫിയ പിടിമുറുക്കിയത്. കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ, കുറവിലങ്ങാട്, പാമ്പാടി, കറുകച്ചാൽ, അയർക്കുന്നം, നെടുംകുന്നം, വടവാതൂർ, മുളക്കുളം, കുറുപ്പന്തറ, പെരുവ, കാപ്പുന്തല എന്നിവിടങ്ങളിലാണ് അനധികൃത മണ്ണെടുപ്പും ചെങ്കല്ല് വെട്ടും വ്യാപകം. വലിയ ലോറിയിൽ ഒരു ലോഡ് മണ്ണെത്തിക്കാൻ 12000 രൂപ വരെയാണ് ഈടാക്കുന്നത്. ചെറിയ ലോറികൾക്ക് 3000 രൂപ വരെയും.
റബർ മരങ്ങൾ മുറിച്ചാണ് ഏക്കറുകളുള്ള കുന്നുകൾ ഇടിക്കുന്നത്. എല്ലാത്തിനും പഞ്ചായത്ത്, വില്ലേജ്, ജിയോളജി വകുപ്പുകളുടെയും പൊലീസിന്റെയും ഒത്താശയുമുണ്ട്. മലയോരത്തെ മണ്ണിട്ട് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ തിരുവാർപ്പ്, കുമരകം, ചെങ്ങളം, പരിപ്പ് തുടങ്ങിയ ഭാഗങ്ങളിലെ പാടശേഖരം നികത്തുകയാണ്. ചങ്ങനാശേരി താലൂക്കിലെ പടിഞ്ഞാറൻ മേഖലകളിലെയും തിരുവാർപ്പിലെയും പാടശേഖരം നികത്തിയിട്ടും നടപടിയുണ്ടായില്ല. കുറഞ്ഞ വിലയ്ക്ക് തണ്ണീർത്തടങ്ങളും റബർ തോട്ടങ്ങളും വാങ്ങിയ ശേഷമാണ് മണ്ണിടിക്കലും നികത്തലും. തുടർന്ന് പ്ലോട്ടുകളാക്കി വിൽക്കും. മണ്ണ് കടത്തലിനെതിരെ പരാതി നൽകുന്നവരെ വീട് കയറിയും അല്ലാതെയും അക്രമിക്കുന്നതായും റിപ്പോർട്ടുണ്ട്.
കുടപിടിച്ച് സർക്കാർ സംവിധാനങ്ങൾ.
പഞ്ചായത്തിൽ നിന്ന് ബിൽഡിംഗ് പെർമിറ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുള്ള അനുമതി എന്നിവയുടെ മറവിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണ് മാഫിയയുടെ തേരോട്ടം. പഞ്ചായത്തിൽ കെട്ടിട നിർമ്മാണത്തിനും മണ്ണെടുക്കാനും വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിലും അപേക്ഷ നല്കണം. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അനുമതി നൽകും. ഒരു ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിനടയ്‌ക്കണം. എന്നാൽ ഈ നിബന്ധനകളെല്ലാം ഇപ്പോൾ നോക്കുകുത്തിയാണ്. പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന കുന്നിടിച്ചിലിനെതിരെ അന്വേഷണം വേണമെന്ന് പൊതു പ്രവർത്തകനായ എബി ഐപ്പ് ആവശ്യപ്പെട്ടു.
വരുന്നത് ജലക്ഷാമം.
മണ്ണിടൽ ജില്ലയിലെ ജലസ്രോതസുകൾക്കും ജലനിധി പദ്ധതിക്കുമെല്ലാം ഭീഷണിയാണ്. ഇത് വേനലിൽ ജല ക്ഷാമവുമുണ്ടാക്കും. ഇതു തടയാൻ ജല സ്രോതസുകൾ വറ്റിക്കുന്ന ഖനനം തടയണമെന്നും അളവിൽ കൂടുതൽ മണ്ണെടുക്കുന്നവരിൽ നിന്ന് പിഴയീടാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പാസിംഗ് ലോഡും നോക്കുകുത്തി.
അമിത ഭാരം ഒഴിവാക്കാൻ സർക്കാർ നിശ്ചയിച്ച പാസിംഗ് ലോഡ് സംവിധാനവും നോക്കുകുത്തിയായി. വലിയ വാഹനങ്ങൾക്ക് 600 അടി മണ്ണ് വരെയും ചെറിയവയ്ക്ക് 150 അടിവരെയുമാണ് അനുമതി. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |