കോട്ടയം . കേരളത്തിൽ ആദ്യമാരംഭിച്ച കോട്ടയം ഫിലിം സൊസൈറ്റി 65ന്റെ നിറവിലേക്ക്. നല്ല സിനിമ സ്വപ്നം കണ്ട് കോട്ടയത്തിന്റെ യശസ് ലോകത്തോളം എത്തിച്ച സംവിധായകൻ ജി അരവിന്ദൻ 1959ൽ തിരികൊളുത്തിയതും പിന്നീട് നിർജീവവുമായ കോട്ടയം ഫിലിംസൊസൈറ്റി അരവിന്ദന്റെ ഭാര്യ കൗമുദി,
സംവിധായകൻ ജയരാജ്, ദേശീയ അവാർഡ് നേടിയ സംവിധായകൻ പ്രദീപ് നായരുമൊത്ത് ചേർന്നാണ് പുനരുജ്ജീവിപ്പിച്ചത്. 25ന് ആരംഭിക്കുന്ന അഞ്ചുദിവസം നീളുന്ന കോട്ടയം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ചലച്ചിത്ര അക്കാഡമിയുമായി ചേർന്ന് നടത്തുന്നത് കോട്ടയം ഫിലിംസൊസൈറ്റിയാണ്.
അരവിന്ദൻ , സി എൻ ശ്രീകണ്ഠൻനായർ, സി ആർ ഓമനക്കുട്ടൻ തുടങ്ങിയവർ മുൻകൈയെടുത്ത് 1959ൽ തിരുനക്കരയിൽ പഴയ പ്രസ്ക്ലബിന് പിറകിൽ ഓല മേഞ്ഞ ഹോംഗാർഡ്സ് ഓഡിറ്റോറിയത്തിലായിരുന്നു ആദ്യ പ്രദർശനം. അന്താരാഷ്ട്ര പ്രശസ്തിനേടിയ ചിത്രങ്ങൾ കാണാൻ ജോൺ എബ്രഹാം, കെ ജി ജോർജ് തുടങ്ങി പിൽക്കാലത്ത് പ്രശസ്തരായ സംവിധായകർ അന്ന് കോട്ടയത്ത് എത്തിയിരുന്നു. പഥേർ പാഞ്ചാലിയിലൂടെ ലോക ചലച്ചിത്ര രംഗത്ത് സ്വന്തം ഇടം കണ്ടെത്തിയ സത്യജിത്ത് റേയ്ക്കും കോട്ടയത്ത് ഗംഭീര സ്വീകരണം നൽകി. രാമു എന്ന കഥാപാത്രത്തിലൂടെ 'ചെറിയ മനുഷ്യനും വലിയ ലോകവുമെന്ന കാർട്ടൂൺ കാരിക്കേച്ചർ പരമ്പരയിലൂടെ ശ്രദ്ധേയനായ അരവിന്ദൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്തതിയായല്ല കോട്ടയം ഫിലിം സൊസൈറ്റിയിൽ കണ്ട സിനിമകൾ സമ്മാനിച്ച ഊർജ്ജത്തിൽ നിന്നായിരുന്നു ഉത്തരായണം സിനിമ ആദ്യം ചെയ്യുന്നത്. പിന്നീട് റബർബോർഡ് ഉദ്യോഗസ്ഥനായി കോഴിക്കോട്ടേക്ക് പോയതോടെ
കോട്ടയം ഫിലിസൊസൈറ്റി നിർജീവമായി. അരഡസനോളം ഫിലിം സൊസൈറ്റികൾ പിന്നീട് കോട്ടയത്താരംഭിച്ചെങ്കിലും അധികകാലം നിലനിന്നില്ല.
സംവിധായകൻ ജയരാജ് പറയുന്നു.
നല്ല സിനിമ സാധരണക്കാരെ കാണിച്ച് കേരളത്തിൽ പുതിയൊരു സിനിമാ സംസ്കാരം വളർത്തുകയായിരുന്നു അരവിന്ദനും കൂട്ടുകാരും ലക്ഷ്യമിട്ടത്. ആ ഫിലിം സൊസൈറ്റി പുനരുജ്ജീവിപ്പിച്ചത് അതേ ലക്ഷ്യത്തോടെയാണ്. യുവാക്കളിലും സാധാരണക്കാരിലും പുതിയ സിനിമാ സംസ്കാരം വളർത്താനാണ് ദേശീയ അന്തർദേശീയ പുരസ്ക്കാരം ലഭിച്ച മികച്ച 40 സിനിമകൾ 300 രൂപയ്ക്ക് (വിദ്യാർത്ഥികൾക്ക് 150) കാണാൻ കോട്ടയം ഫിലിം ഫെസ്റ്റിവൽ വഴി അവസരമൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |