കോട്ടയം . "ആറു മാസമായി ശമ്പളമില്ല. സെക്രട്ടേറിയറ്റിന് മുൻപിൽ സമരം തുടങ്ങിയിട്ട് 90 ദിവസമാകുന്നു. സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്." നാടിനെ സാക്ഷര സമ്പന്നമാക്കാൻ പോരാട്ടം നടത്തുന്ന സാക്ഷരതാ പ്രേരക്മാരുടെ വാക്കുകളാണിത്. പഠിപ്പിച്ചതിന്റെ കൂലി ചോദിക്കാൻ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. വാക്കുകൾ കൂട്ടി വായിക്കാൻ പഠിപ്പിക്കുന്നവർ ഇന്ന് ജീവിതം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുകയാണ്. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സാക്ഷരത പ്രേരക് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സി പി ഐ ജില്ലാ സെക്രട്ടറി വി ബി ബിനു ഉദ്ഘാടനം ചെയ്തു.
മൂന്നുവിഭാഗം.
ബ്ലോക്കുതല പ്രേരക് . 15000 രൂപ .
പഞ്ചായത്ത് പ്രേരക്. 12000 രൂപ .
പഞ്ചായത്ത് അസിസ്റ്റന്റ് പ്രേരക് . 10500 രൂപ
ജില്ലയിൽ 120 പ്രേരക്മാർ.
ജില്ലാ സെക്രട്ടറി കെ ആർ രാജേഷ് പറയുന്നു.
സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് സഹപ്രവർത്തകരിൽ ഒരാൾ ആത്മഹത്യ ചെയ്തിട്ടും സർക്കാർ കണ്ണുതുറക്കാത്തത് എന്താണെന്ന് ജില്ലാ സെക്രട്ടറി കെ ആർ രാജേഷ് ചോദിച്ചു. 25 വർഷമായി ജോലി ചെയ്യുന്ന രാജേഷിന് 2000 രൂപ മാത്രം കിട്ടിയ മാസങ്ങളുണ്ട്. സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
രഹനയുടെ വാക്കുകൾ.
2021ൽ, 104-ാം വയസിൽ സാക്ഷരത പരീക്ഷയെഴുതി മികച്ച വിജയം നേടിയ അയർക്കുന്നം സ്വദേശിനി കുട്ടിയമ്മ കോന്തിയുടെ പ്രേരക് ആയിരുന്ന രഹന ജോൺ ഇന്നലെ പ്രതിഷേധത്തിനെത്തിയത് മകളുമായാണ്. ശമ്പളമില്ലാത്തതിനാൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. മൂന്നു മക്കളെ പോറ്റണം. കടബാദ്ധ്യതയുമുണ്ട്. ഒക്ടോബറിന് ശേഷം ശമ്പളം ലഭിച്ചിട്ടില്ല.
ഉദയനാപുരം പഞ്ചായത്തിലെ പ്രേരക് ബീനയുടെ വാക്കുകൾ.
ആഴ്ചയിൽ എല്ലാ ദിവസവും ജോലി ചെയ്തിട്ടും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ആറുദിനം പഞ്ചായത്തിലും ഞായറാഴ്ച ഹയർസെക്കൻഡറി സെന്റർ കോഓർഡിനേറ്ററായും ജോലി ചെയ്യുന്നു. സാക്ഷരതാ മിഷനിലെ ജീവനക്കാർ ഉയർന്ന ശമ്പളം വാങ്ങുമ്പോൾ താഴേത്തട്ടിൽ പണിയെടുക്കുന്ന പ്രേരക്മാരുടെ ജീവിതം ദുരിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |