കോട്ടയം : കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര സാദ്ധ്യമാക്കുന്ന ആനവണ്ടി ബഡ്ജറ്റ് ടൂറിസം പദ്ധതിയിലൂടെ കോട്ടയം ഡിപ്പോ ഇതുവരെ നേടിയത് 22 ലക്ഷം രൂപ. 55 ട്രിപ്പുകളിലൂടെയാണ് ഈ നേട്ടം 2021 നവംബറിലാണ് ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്.
കോട്ടയത്തു നിന്ന് മലക്കപ്പാറയ്‌ക്കായിരുന്നു ആദ്യ സർവീസ്. കൂടുതൽ ട്രിപ്പും മലക്കപ്പാറയിലേക്കായിരുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഒരു മാസം 6, 7 ട്രിപ്പുകൾ നടക്കാറുണ്ട്. എല്ലാ യാത്രകൾക്കും സ്ഥിരമായി പങ്കെടുക്കുന്നവരുണ്ട്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചെലവുകൾ യാത്രക്കാർ വഹിക്കണം. ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത്, സാംബ്രാണിക്കൊടി, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകൾ നടത്തി. നെഫർറ്റിറ്റി ആഢംബര കപ്പൽ യാത്ര, വയനാട് ട്രിപ്പ്, ദ്വിദിന മൂന്നാർ യാത്ര, പഞ്ചപാണ്ഡവ ക്ഷേത്ര സന്ദർശനം എന്നിവ നേട്ടമായി.
ലക്ഷ്യം അന്തർസംസ്ഥാന യാത്ര
പദ്ധതിയുടെ രണ്ടാം വർഷം അന്തർസംസ്ഥാന യാത്രകൾ ഒരുക്കാനാണ് ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷ്യം. ബസിൽ തന്നെ കേരളത്തിൽ താമസമൊരുക്കുന്ന ടൂർ പാക്കേജുകളും ലക്ഷ്യമിടുന്നുണ്ട്. ബസിൽ താമസവും ഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി ഈവർഷം നടപ്പായേക്കും. 50 പേരടങ്ങുന്ന സംഘത്തിന് പ്രത്യേകം യാത്ര ക്രമീകരിക്കും. മൂകാംബിക, നെയ്യാർ ഡാം എന്നിവിടങ്ങളിലേക്കും യാത്ര തുടങ്ങാനുള്ള ശ്രമത്തിലാണെന്ന് കോ - ഓർഡിനേറ്റർ വിജു കെ നായർ പറഞ്ഞു. അന്വേഷണങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9188456895.
കപ്പലിലൂടെ എട്ട് ലക്ഷം
നെഫർറ്റിറ്റി കപ്പൽ യാത്ര (6 ട്രിപ്പ്) - 8 ലക്ഷം
വയനാട് (ഒരു ട്രിപ്പ്) - 1.90 ലക്ഷം
ഗവി (രണ്ടു ട്രിപ്പ്) - 1.65 ലക്ഷം
മാർച്ചിലെ യാത്രകൾ
(തീയതി, സ്ഥലം, നിരക്ക്)
5 - സാബ്രാണിക്കൊടി, മൺട്രോതുരുത്ത് - 990
11 - മലക്കപ്പാറ - 720
17 - നെഫർറ്റിറ്റി കപ്പൽയാത്ര - 2949
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |