വൈക്കം : വെച്ചൂർ പശുക്കളുടെ സംരക്ഷണ കേന്ദ്രം ജന്മനാടായ വൈക്കത്ത് ആരംഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സഹായമില്ലാതെ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി വലിയൊരു പദ്ധതി ആവിഷ്‌കരിച്ച ആംറോ ഡയറീസും അതിന് നേതൃത്വം നൽകുന്ന മുരളീധരൻ നായരും മറ്റ് സംരഭകർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നാടിന് മുതൽക്കൂട്ടാകും. നാടൻ പശുക്കളുടെ, പ്രത്യേകിച്ച് വെച്ചൂർ പശുക്കളുടെ സംരക്ഷണ കാര്യത്തിൽ കേന്ദ്ര സർക്കാർ താത്പര്യമെടുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാലുത്പാദന കേന്ദ്രമായി ഇന്ത്യ മാറി. ഇതിന് അഭിനന്ദിക്കേണ്ടത് ഭാരതത്തിലെ സ്ത്രീകളെയാണ്. ഒരു പശുവിനെക്കൊണ്ട് കുട്ടികളുടെ പഠനം നടത്തുകയും പുലർത്തുകയും ചെയ്യുന്നവർ നിരവധിയാണ്. വെച്ചൂർ പശുവിനെ വളർത്തുന്നത് മറ്റ് സ്വദേശ, വിദേശ ഇനങ്ങളേക്കാൾ ലളിതവും ലാഭകരവുമാണെന്നും മന്ത്രി പറഞ്ഞു.
ആംറോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയർ പേഴ്‌സൺ പ്രതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, മുൻ ചെയർമാൻ എൻ.അനിൽ ബിശ്വാസ്,വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ, കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്‌മെന്റ് ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ്, ആംറോ ഡയറീസ് സി.ഇ.ഒ സീന മുരളിധരൻ, ചീഫ് കൺസട്ടന്റ് ഡോ. ജയദേവൻ നമ്പൂതിരി, ഡയറക്ടർ കെ.കെ.ലീലാമ്മ, മാനേജർ അജിത് ഭാസ്‌കരൻ നായർ, എക്സിക്യുട്ടീവ് ഡയറക്ടർ വീണാ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
ഗവേഷണത്തിനും സൗകര്യം
ഏഴ് വർഷമായി ആറാട്ടുകുളങ്ങരയിൽ പ്രവർത്തിക്കുന്ന ആംറോ ഡയറീസ് എന്ന ഗിർ പശു ഫാമിന്റെ പുതിയ സംരംഭമായാണ് വെച്ചൂർ പശു സംരക്ഷണ കേന്ദ്രം ആരംഭിച്ചത്. ഇവയുടെ സംരക്ഷണം, പ്രജനനം, ഉത്പന്നങ്ങളുടെ വിതരണം, ഗവേഷണം തുടങ്ങിയവയെല്ലാം ഈ കേന്ദ്രത്തിൽ നടക്കും. ഇതിനാവശ്യമായ ലാബോറട്ടറി സൗകര്യങ്ങളും ഫാമിലുണ്ട്. കർഷകർക്കും വിദ്യാർത്ഥികൾക്കും നവസംരംഭകർക്കും മാർഗനിർദ്ദേശങ്ങളും മാനേജ്‌മെന്റ് പരിശീലനങ്ങളും നൽകുന്നതിനായി ആംറോ സെന്റർ ഒഫ് എക്‌സലൻസ് എന്ന സ്ഥാപനത്തിനും ഇതോടൊപ്പം തുടക്കമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |