
കോട്ടയം : ലക്ഷകണക്കിന് രൂപ ചെലവഴിച്ച് കോട്ടയം നഗരസഭ വയസ്‌കരയിൽ നിർമ്മിച്ച കെ.കരുണാകരൻ സ്മാരക പകൽവീട് നോക്കുകുത്തിയായി മാറി. മുറ്റമാകെ കാടുവളർന്നു. ഒപ്പം ജനൽ ചില്ലുകൾ തകർന്ന് നാശത്തിലേക്ക് നീങ്ങുകയാണ് കെട്ടിടം. 2014 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത കെട്ടിടം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നു. വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവുമായിരുന്നു ലക്ഷ്യം. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും ഒത്തുകൂടുന്നതിനും പറ്റിയ ഇടമായിരുന്നു ഇത്. ഭക്ഷണം കഴിക്കാനും ടി.വി കാണുന്നതിനും, ക്യാരംസ്, ചെസ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സൗകര്യമുണ്ടായിരുന്നു. പ്രായമായവരുടെ സംഘടനകൾ ഇവിടെ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിശപ്പുരഹിത കോട്ടയം പട്ടണം പദ്ധതിയുടെ ഭാഗമായി പകൽവീട്ടിൽ സൗജന്യം ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. ഇതെല്ലാം നിലച്ചതോടെ കെട്ടിടം കാടുമൂടി.
വൃത്തിയാക്കും, വീണ്ടും പഴയപടി
ഇടക്കാലത്ത് നഗരസഭയുടെ നേതൃത്വത്തിൽ പരിസരം വൃത്തിയാക്കിയെങ്കിലും വീണ്ടും പഴയപടിയായി. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവർക്കുള്ള ഷെൽട്ടറായി പകൽവീടിനെ മാറ്റണമെന്നും, സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി കെട്ടിടം വിനിയോഗിക്കണമെന്നുമാണ് ആവശ്യം.
''മാറിവരുന്ന ഭരണസമിതികൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് പറയുന്നതല്ലാതെ നാളിതുവരെ നടപടിയില്ല.
ഗോപാലൻകുട്ടി, നാട്ടകം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |