കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം. ഇന്നലെ രാവിലെ നീണ്ടൂർ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് എത്തിച്ച ദീപശിഖ തെളിഞ്ഞതോടെ പ്രതിനിധി സമ്മേളന നഗറായ മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ. ടി.എം. തോമസ് ഐസക്, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ, എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം.എം. മണി, കെ.ജെ. തോമസ്, പി. രാജീവ്, സംസ്ഥാന സമിതിയംഗം വി.എൻ. വാസവൻ എന്നിവർ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി എ.വി.റസൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം വൈകിട്ട് പൊതുചർച്ചയും ആരംഭിച്ചു. 150 പ്രതിനിധികളും 39 ജില്ലാ കമ്മിറ്റിയംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരള കോൺഗ്രസിന്റെ ഇടതുപക്ഷത്തേക്കുള്ള കടന്നുവരവിനെ പ്രതിനിധികൾ ഭൂരിഭാഗവും സ്വാഗതം ചെയ്തപ്പോൾ ചില വിമർശനങ്ങളുമുയർന്നു. ഇടത്ചട്ടക്കൂട്ടിലേക്ക് ഇവർ പൂർണമായി വഴങ്ങിയെത്തിയിട്ടില്ലെന്ന പരിഭവമാണ് ചിലർ പങ്കിട്ടത്. ഇന്ന് കൂടുതൽ പേർ സംസാരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി പുസ്തകോത്സവും കാർഷിക നാട്ടുചന്തയും നാടൻ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഉപയോഗക്ഷമമായ സാധനങ്ങൾ കൈമാറുന്നതിനായി സ്വാപ് സെന്ററുമുണ്ട്. ഒരാഴ്ചയായി വിവിധ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |