കോട്ടയം : ആനകൾക്കിടയിലെ സൂപ്പർ താരമായ തിരുനക്കര ശിവൻ മദപ്പാടിൽ നിന്ന് മുക്തനായി പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടും ദേവസ്വം ഡോക്ടർ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന പരാതിയുമായി ആനപ്രേമികൾ. രണ്ടു മാസം മുമ്പ് മദപ്പാടിന്റെ ലക്ഷണം പ്രകടിപ്പിച്ചതോടെ തിരുനക്കരയിലെ ആനക്കൊട്ടിലിൽ തളച്ച് സുഖചികിത്സ നൽകിയിരുന്നു. ഭേദമായതോടെ കെട്ടഴിച്ച് മാറ്റി. വനം വകുപ്പ് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മദപ്പാട് മാറിയെന്ന് തെളിഞ്ഞതോടെ കൊടിയേറ്റിനും എഴുന്നള്ളത്തിനും പകൽ പൂരത്തിനും ആറാട്ടിനുമെല്ലാം ശിവൻ തിടമ്പേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ഭക്തജനങ്ങൾ. എന്നാൽ ഉത്സവം കഴിയും വരെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. മറ്റ് ആനകൾ ശ്രീബലി എഴുന്നള്ളത്തിന് തിരുനക്കര ക്ഷേത്രത്തിന് പ്രദക്ഷിണംവയ്ക്കുന്നത് ആനക്കൊട്ടിലിൽ നിന്ന് കാണുന്നതിലെ പ്രയാസം ഒഴിവാക്കാൻ പുതിയ തൃക്കോവിൽ ക്ഷേത്രത്തിലേക്ക് ശിവനെ അഴിച്ചു മാറ്റയിരിക്കുകയാണ്.
ശിവന്റെ പുതിയ പാപ്പാനായി മനോജിനെ കഴിഞ്ഞ ദിവസം ദേവസ്വം ബോർഡ് തിരുനക്കരയിലേക്ക് സ്ഥലം മാറ്റി. നിലവിലെ പാപ്പാനുമായി നന്നായി ഇണങ്ങിയതിനിടയിൽ പുതിയ പാപ്പാനെ ഉത്സവത്തിനിടെ ചുമതല ഏൽക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ആന പ്രേമികൾ.
മദപ്പാടിൽ നിന്ന് മുക്തനായ് പൂർണ ആരോഗ്യവാനായ ശിവനെ പകൽ പൂരത്തിന് മുമ്പേ എഴുന്നള്ളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്
ഉപദേശകസമിതി പ്രസിഡന്റ് ടി.സി.ഗണേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |