കോട്ടയം. കേരളത്തിലെ കോഴികർഷകരുടെ വയറ്റത്തടിച്ച് തമിഴ്നാട്ടിിൽ നിന്നുള്ള വില കുറഞ്ഞ നാടൻ മുട്ട വിപണി പിടിക്കുന്നു. നേരത്തെ തമിഴ്നാട്ടിൽ നിന്ന് വെള്ള ലഗോൺ മുട്ടകളായിരുന്നു കേരളത്തിൽ എത്തിയിരുന്നത് . ഇപ്പോൾ നാടൻ മുട്ടയുടെ നിറമുള്ള തവിട്ടു മുട്ട വില കുറച്ച് തമിഴ്നാട്ടിൽ നിന്ന് വരാൻ തുടങ്ങി. ഇതോടെ വില കൂടിയ കേരളത്തിലെ നാടൻ മുട്ടയ്ക്ക് ഡിമാൻഡില്ലാതായി.
കൊവിഡ് കാലത്ത് കേരളത്തിൽ കൂടുതൽപേർ കോഴി വളർത്തലിലേക്ക് തിരിഞ്ഞു. മൃഗസംരക്ഷണ വകുപ്പു വഴി രണ്ടു മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെ 250 രൂപയ്ക്ക് നൽകിയിരുന്നു. കോഴിക്കൂട് നിർമിക്കുന്നതിന് പഞ്ചായത്തുകളുടെ സഹായവും സബ്സിഡിയും ലഭിച്ചു. ഇത് വിദേശത്ത് നിന്ന് ജോലി മതിയാക്കി വന്നവർവരെ കോഴികൃഷിയിലേക്ക് തിരിയാൻ ഇടയാക്കി.
ഗ്രാമശ്രീ, കൈരളി, ബി.വി. 380 ഇനം കോഴി കുഞ്ഞുങ്ങളെയാണ് സർക്കാർ വിതരണം ചെയ്തത്. ബി.വി .380 ദിവസവും മുട്ട ഇടുന്നതിനാൽ ഇതിനായി പ്രിയം. ലഗോൺ മുട്ടയ്ക്ക് ആറ് രൂപ വരെ വിലയുള്ളപ്പോൾ നാടൻ മുട്ടയ്ക്ക് എട്ടുരൂപ വരെ കിട്ടിയിരുന്നു. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള തവിട്ടു നിറമുള്ള മുട്ടയ്ക്കും ലഗോൺ മുട്ടയുടെ വില കൊടുത്താൽ മതി. അതോടെ രണ്ടു രൂപ കൂടുതലുള്ള നാടൻ മുട്ട ആർക്കും വേണ്ടാതായി.
കോഴിത്തീറ്റ വിലകൂടി.
തമിഴ്നാട്ടിൽ നിന്നാണ് പ്രധാനമായും കോഴിത്തീറ്റ എത്തുന്നത്. കോഴിത്തീറ്റക്കു പകരം സമീകൃത ആഹാരം നൽകാമെങ്കിലും മുട്ടയുടെ എണ്ണം കുറവാകുന്നതിനാൽ കർഷകർക്ക് താത്പര്യമില്ല . റേഷൻ കടകളിൽ ഗോതമ്പു വിതരണവും നിലച്ചതോടെ കോഴിത്തീറ്റയെ മാത്രമാണ് ആശ്രയിക്കുന്നത്.
900 രൂപയായിരുന്ന 50 കിലോ കോഴിത്തീറ്റയ്ക്ക് 1430 രൂപ വരെ തമിഴ്നാട് വർദ്ധിപ്പിച്ചു. ഈ നിലയ്ക്ക് ഒരു മുട്ടയ്ക്ക് ആറ് രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതിരിക്കൂ. എന്നാൽ തമിഴ്നാട് മുട്ട അഞ്ചു രൂപയ്ക്ക് വിപണിയിലുള്ളപ്പോൾ അതിനോട് മൽസിക്കാനാവാത്ത സ്ഥിതിയാണ്.
കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി എബി ഐപ്പ് പറയുന്നു.
കോഴിത്തീറ്റ വില പിടിച്ചു നിറുത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകണം. മുട്ട സംഭരിക്കാനും മൃഗസംരക്ഷണ വകുപ്പ് വഴി വിൽക്കാനും തയ്യാറാകണം. സ്കൂൾ കുട്ടികൾക്ക് മുട്ട വിതരണംചെയ്യുന്ന പദ്ധതി പുനരാരംഭിച്ചാൽ കോഴി കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |