കോട്ടയം . നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്.പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായയുടെ ആക്രമണം പതിവായി. കഴിഞ്ഞ ദിവസം മുൻ അദ്ധ്യാപകനും, നഗരസഭ മുൻ കൗൺസിലറും, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന ടി ജെ സാമുവലിനെ കളക്ടറേറ്റിന് സമീപം തെരുവ് നായ ആക്രമിച്ചിരുന്നു. ഇന്നലെ കോട്ടയം നഗരമദ്ധ്യത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് സമീപം സർക്കാർ ജീവനക്കാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. രാത്രികാലങ്ങളിൽ ഇരു ചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. നായ്ക്കളെ വന്ധ്യംകരിക്കുന്ന എ ബി സി പദ്ധതി നിലച്ചതാണ് തെരുവ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് ആക്ഷേപം. ആഴ്ചകൾക്ക് മുൻപ് കാരാപ്പുഴ മാളികപ്പീടികയിൽ നാല് പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
വില്ലൻ മാലിന്യം തന്നെ.
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് നഗരസഭയടക്കം പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്.
ശല്യം രൂക്ഷം ഇവിടെ.
ശാസ്ത്രി റോഡ്, തിരുനക്കര, മാർക്കറ്റ് റോഡ്, കോടിമത ബൈപ്പാസ് റോഡ്, കഞ്ഞിക്കുഴി റോഡ്, കളക്ടറേറ്റ് റോഡ്, നാഗമ്പടം, മാധവൻപടി, മണർകാട്, വൈക്കം, തലയോലപ്പറമ്പ്
ഭീതിയോടെ ഇരുചക്രവാഹനയാത്രക്കാർ.
റോഡരികിൽ തങ്ങുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇത് പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. നായ്ക്കളുടെ ശല്യം മൂലം മാർക്കറ്ര് റോഡിലൂടെ പകൽസമയങ്ങളിൽ പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
നായ്ക്കളെ വന്ധ്യകരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കിയത്. ഒരു നായയെ വന്ധ്യകരിക്കാൻ 25000 രൂപ ചിലവാകുമെന്നാണ് നഗരസഭാധികൃതർ പറയുന്നത്. തെരുവ് നായ്ക്കളുടെ വന്ധ്യകരണ പദ്ധതി പുനരാരംഭിച്ച് തെരുവ് നായ ആക്രമണത്തിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |