കോട്ടയം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം നടപ്പാക്കിയെങ്കിലും ഓണം കഴിഞ്ഞതോടെ പഴയപടിയായി. സമ്പൂർണ നിരോധനം കാറ്റിൽ പറത്തി കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ തിരിച്ചെത്തി. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് തുടക്കത്തിൽ നിരോധനം കർക്കശമായി നടപ്പാക്കിയെങ്കിലും ഇപ്പോൾ പരിശോധന പോലുമില്ല.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും വഴയോര വിപണന കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് സഞ്ചികൾ സുലഭമാണ്. പ്ലാസ്റ്റിക് നിരോധനത്തിൽ തുടക്കത്തിലുണ്ടായിരുന്ന എതിർപ്പ് മറന്ന് എല്ലാവരും മറ്റ് മാർഗങ്ങളോട് പൊരുത്തപ്പെട്ടിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയായി. ഓണക്കാലത്ത് പരിശോധന നിലച്ചതോടെ കടകളിൽ സ്റ്റോക്കിരുന്ന പ്ലാസ്റ്റിക് തിരിച്ചിറങ്ങി.
തുണി സഞ്ചിയ്ക്ക് ക്ഷാമം.
സാധാരണ ഒരു കടയിൽ ദിവസം 300 മുതൽ 500 വരെ രൂപയുടെ പ്ലാസ്റ്റിക് സഞ്ചികൾ ആവശ്യമുണ്ട്. പ്ലാസ്റ്റിക് ഒഴിവാക്കിയാൽ ഈ തുക വ്യാപാരികൾക്ക് ലാഭമാണ്. തുണിസഞ്ചികൾ വിൽക്കുന്നതിലൂടെ വരുമാനവും ലഭിക്കും. കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് തുണി സഞ്ചി നിർമ്മാണം വ്യാപകമാക്കിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് വ്യാപാരികൾ പറയുന്നു. പ്ലാസ്റ്റിക്കിനു പകരം നൽകിയിരുന്ന തുണിസഞ്ചി കിട്ടാത്തതും പ്ലാസ്റ്റിക് ഉപയോഗിക്കാൻ വ്യാപാരികളെ പ്രേരിപ്പിച്ചു. സാധനങ്ങൾക്കായി സഞ്ചിയുമായി കടകളിൽ എത്തുന്നവരും ഇപ്പോൾ വിരളമാണ്. മുന്തിയ കടകളിലാവട്ടെ കാരിബാഗിന് പണവും നൽകണം.
പിഴ 50000 രൂപ വരെ.
നിയമലംഘനം നടത്തിയാൽ ആദ്യഘട്ടത്തിൽ 10000 രൂപയാണ് പിഴ. ആവർത്തിച്ചാൽ 25000 രൂപയും തുടർന്നാൽ 50000 രൂപയും പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. വീടുകളിലേക്ക് ഇത്തരം ഉത്പന്നങ്ങൾ എത്താതെ വ്യാപാര സ്ഥാപനങ്ങളിൽ തന്നെ തടയുക എന്ന ഉദ്ദേശ്യത്തിലാണ് പരിശോധന കർശനമാക്കിയത്. കൊവിഡിന് മുൻപ് തന്നെ നിരോധനം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇളവ് നൽകുകയായിരുന്നു. വീണ്ടും കർശനമാക്കിയെങ്കിലും പഴയപടിയായി.
നിരോധിച്ചവ.
പ്ലാസ്റ്റിക് കാരിബാഗ്.
തെർമോക്കോൾ പ്‌ളേറ്റുകൾ.
പ്ലാസ്റ്റിക് കോട്ടിംഗുള്ള കപ്പുകൾ.
ജ്യൂസ് ബോട്ടിലുകൾ.
വ്യാപാരി തോമസ് വറുഗീസ് പറയുന്നു.
പ്ലാസ്റ്റിക് നിരോധനത്തോട് നല്ലരീതിയിൽ സഹകരിച്ചെങ്കിലും തുണിസഞ്ചിയുടെയും പേപ്പർ കാരിബാഗിന്റെയും ക്ഷാമം പ്രശ്നമായി. ഇപ്പോൾ തുണിസഞ്ചി കിട്ടാനില്ല. അതുകൊണ്ടാണ് പ്ലാസ്റ്റിക് സഞ്ചികളെ വീണ്ടും ആശ്രയക്കേണ്ടിവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |