കോട്ടയം. ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) പുനരാരംഭിച്ചത് കായൽ ടൂറിസത്തിന് പുത്തനുണർവായി. ഇതോടെ ജില്ലയിലും ലീഗ് മത്സരങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയരുന്നു. നെഹ്റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗ് മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം തിരക്കു വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉയരുന്നത്.
നെഹ്റു ട്രോഫിയും പിന്നാലെ സി.ബി.എല്ലും പുനരാരംഭിച്ചതോടെ ആലപ്പുഴയിലടക്കം ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം വള്ളംകളി ഉറപ്പായി. വള്ളംകളി നടക്കുന്നതിനോട് അടുത്ത ദിവസങ്ങളിൽ ഹൗസ്‌ബോട്ടുകൾക്കും റിസോർട്ടുകൾക്കും കൂടുതൽ ബുക്കിംഗ് ലഭിക്കുന്നുണ്ട്. ഉൾനാടൻ ജലാശയത്തിന്റെ സൗന്ദര്യവും വള്ളംകളിയും ആസ്വദിക്കുന്ന രീതിയിൽ ആളുകൾ യാത്ര പ്ലാൻ ചെയ്യുന്നതിനാലാണ് തിരക്കേറുന്നത്. കുമരകത്തും പരിസര പ്രദേശങ്ങളും കൂടി ഉൾപ്പെടുത്തിയാൽ വള്ളംകളി ആസ്വദിച്ച് വാഗമണ്ണിലോ മൂന്നാറിലോ പോയി തിരികെ എറണാകുളം വഴി മടങ്ങും വിധമുള്ള പാക്കേജുകൾകൂടി ഉൾപ്പെടുത്താൻ കഴിയും. ചീപ്പുങ്കലിലെ വള്ളംകളി അയ്മനം, കുമരകം പഞ്ചായത്തുകൾക്ക് ഒരുപോലെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.
അനുകൂല സാഹചര്യങ്ങൾ.
പെണ്ണാർതോട്ടിൽ ചീപ്പുങ്കൽ പാലം 1.5 കിലോമീറ്റർ വള്ളംകളിക്ക് സൗകര്യം.
പെണ്ണാർ തോട്ടിൽ ഈ ഭാഗത്ത് 90-150 മീറ്റർ വീതി, 7 മീറ്റർ വരെ ആഴം.
1.20 കോടി രൂപ മുടക്കി നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ പവലിയനാക്കാം.
വള്ളംകളി നടക്കുമ്പോൾ സഞ്ചാരികളുടെ വർദ്ധന 50 %.
ടൂറിസം സംരംഭകൻ ഷനോജ് ഇന്ദ്രപ്രസ്ഥം പറയുന്നു.
ചീപ്പുങ്കൽ ടൂറിസം ലീഗ് ജലമേള കുമരകത്തിന് ഏറെ ഗുണം ചെയ്യും. ഏതെങ്കിലും അസൗകര്യം മൂലം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന ലീഗ് മേളകൾ നടത്താൻ കഴിയാതെ വന്നാൽ പരീക്ഷണമെന്ന നിലയിൽ പെണ്ണാർതോട് ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |