എരുമേലി. ബഫർസോൺ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ തയാറാക്കിയ പുതിയ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ ജനങ്ങളുടെ മിന്നൽ പ്രതിഷേധം. രണ്ടാം ഭൂപടത്തിലും ജനവാസ മേഖല വനമേഖലയായി രേഖപ്പെടുത്തിയതോടെയാണ് ഏഞ്ചൽ വാലി , പമ്പാവാലി മേഖലയിലെ ജനങ്ങൾ വനം വകുപ്പ് റേഞ്ച് ഓഫീസിന്റെ ബോർഡ് പിഴുതെറിഞ്ഞ് കരിഓയിൽ ഒഴിച്ചത്. ആശങ്ക നിലനിൽക്കുന്ന വാർഡുകളിൽ ജിയോ ടാഗിംഗ് നടത്തി ആശയക്കുഴപ്പം പരിഹരിക്കാൻ ശ്രമിക്കുമെന്ന് പിന്നാലെ ചേർന്ന സി പി എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി വ്യക്തമാക്കി.
സ്ത്രീകളടക്കമാണ് ഏഞ്ചൽവാലിയിൽ സംഘടിച്ചത്. ഏഴു പതിറ്റാണ്ടിലേറെയായി ജനങ്ങൾ താമസിക്കുന്ന മേഖല ബഫർ സോൺ ഭൂപടത്തിൽ എങ്ങിനെ വനമേഖലയായി എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
ഉപഗ്രഹ സർവേയിലൂടെ തയാറാക്കിയ ഭൂപടത്തിലെ പിഴവ് തിരുത്തുമെന്ന് വനം മന്ത്രി ഉറപ്പു നൽകിയതിനു പിന്നാലെയാണ് പുതിയ ഭൂപടത്തിലും അതേ പിഴവ് ആവർത്തിച്ചതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന എരുമേലി പഞ്ചായത്ത് കമ്മിറ്റി യോഗ സ്ഥലത്തും ഏഞ്ചൽവാലിക്കാർ പ്രതിഷേധവുമായി സംഘടിച്ചു.
രണ്ട് ദിവസം കൊണ്ട് വാർഡുതല സമിതികൾ ഫീൽഡ് സർവേയും ജിയോ ടാഗിംഗും നടത്തി പ്രശ്നം തീർക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നാട്ടുകാരുമായി പങ്കുവച്ചത്. പഞ്ചായത്ത് ഭരണസമിതിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ തത്ക്കാലം പ്രതിഷേധം അവസാനിപ്പിക്കാൻ ഏഞ്ചൽവാലിക്കാർ തീരുമാനിച്ചു. എന്നാൽ സുപ്രീംകോടതി നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ എന്ന സംശയം അവശേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |