SignIn
Kerala Kaumudi Online
Friday, 29 March 2024 4.31 AM IST

ക്രിസ്മസ് കച്ചവടം പൊളിച്ച് വീണ്ടും പക്ഷിപ്പനി

kozhi

കോട്ടയം. ഇടക്കാലത്ത് ശമിച്ചെന്നു കരുതിയ പക്ഷിപ്പനി ജില്ലയിൽ വീണ്ടും സ്ഥിരീകരിച്ചത് ക്രിസ്മസ്‌ കാല ബമ്പർ വിൽപ്പന സ്വപ്നം കണ്ട കോഴി, താറാവ് കച്ചവടക്കാരുടെ വയറ്റത്തടിച്ചു.

പാടശേഖരങ്ങളിൽ പാർപ്പിച്ചിരുന്ന താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് ഭോപ്പാലിലെ നാഷണൽ ലാബിൽ നടത്തിയ പരിശോധനയിൽ എച്ച് 5 എൻ1 കണ്ടെത്തുകയായിരുന്നു. ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചത്. രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പതിനായിരത്തോളം പക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ കൊന്നു കത്തിച്ച് അണുനശീകരണം നടത്തും. വൈക്കം, കോട്ടയം, ഏറ്റുമാനൂർ എന്നീ നഗരസഭകളും, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി പുരം, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന 15 തദ്ദേശ ഭരണ പ്രദേശങ്ങളിൽ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വിൽപ്പനയും കടത്തലും ക്രിസ്തുമസ് ദിവസം വരെ നിരോധിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് പക്ഷിപ്പനിസ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കിയിരുന്നു. ഇതോടെ പക്ഷിപ്പനി നിയന്ത്രണവിധേയമായെന്ന് ആശ്വസിക്കുമ്പോഴാണ് ക്രിസ്മസ് തലേന്ന് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതും മൂന്ന് ദിവസത്തേയ്ക്ക് വിൽപ്പന നിരോധിച്ചതും. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, പൊലീസ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ എന്നീ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.

നിർദേശത്തിൽ ആശയക്കുഴപ്പം.

പക്ഷിപ്പനി ബാധിച്ചാൽ മൂന്നുമുതൽ അഞ്ചുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള ചാവുകയും ചെയ്യും. നന്നായി വേവിച്ച് ഉപയോഗിച്ചാൽ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കണമെന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതർനൽകുന്ന നിർദ്ദേശം ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. നിരോധനം അറിയാതെ ഇന്നലെ പല കോഴിക്കടകളും രാവിലെ മുതൽ പ്രവർത്തിച്ചു. പിന്നീട് അടച്ചു. താറാവ് ,കോഴി ഇറച്ചി വിൽപ്പനയ്ക്ക് നിയന്ത്രണം വന്നതോടെ 360 രൂപയിൽ സ്റ്റെഡിയായി നിന്ന മാട്ടിറച്ചി വില 380 മുതൽ 400 രൂപ വരെ ഉയർന്നു.

ഇറച്ചിക്കോഴി സ്റ്റാൾ ഉടമ ജോർജ് സെബാസ്റ്റ്യൻ പറയുന്നു.

താറാവിൽ രോഗം കണ്ടെത്തിയതിന്റെ പേരിൽ കോഴിവിൽപ്പനയ്ക്കും മുട്ടയ്ക്കും നിയന്ത്രണമേർപ്പെടുത്തിയത് എന്തിനെന്ന് അറിയില്ല. ക്രിസ്മസിന് നല്ല വിൽപ്പന പ്രതീക്ഷിച്ച് കൂടുതൽ കോഴികളെ പുറത്തു നിന്ന് എത്തിച്ചിരുന്നു. കട അടച്ചിടുന്നതോടെ ഇവയെ സംരക്ഷിക്കുന്ന ചെലവ് കൂടി ചേർത്ത് വൻ നഷ്ടമാണ് ഉണ്ടാവുക.


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KOZHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.