കോട്ടയം. ക്രിസ്മസ് സീസൺ പക്ഷിപ്പനി അപ്പാടെ വിഴുങ്ങിയതിന് പിന്നാലെ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ് ജില്ലയിലെ താറാവ്, കോഴി കർഷകർ. സീസണിൽ ചാകര പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടാത്ത അവസ്ഥയിൽ 30 ലക്ഷത്തിലേറെ രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കേണ്ടത്.
പതിവായി ഡിസംബർ മാസത്തിലെത്തുന്ന പക്ഷിപ്പനി അപ്പർകുട്ടനാട്ടിലെ താറാവു കർഷകരുടെ അടിവേരിളക്കുകയാണ്. ഭൂരിഭാഗം പേരും ഈ മേഖല വിട്ടുപോയി. ഈ മാസം താറാവും കോഴിയുമായി 15543 പക്ഷികളെയാണ് കർഷകർക്ക് നഷ്ടമായത്. ചിലയിടങ്ങളിൽ താറാവുകളും കോഴികളും ചത്തതു കണക്കിൽപ്പെട്ടിട്ടില്ലെന്നു കർഷകർ പറയുന്നു.
വില്ലൻ എച്ച് 5 എൻ 1.
മനുഷ്യരെ വരെ ബാധിക്കാവുന്ന എച്ച്. 5 എൻ 1 ഇനം വൈറസാണ് ഇക്കുറി പടിഞ്ഞാറൻ മേഖലയെ ബാധിച്ചത്. ആർപ്പൂക്കര പഞ്ചായത്തിൽ മാത്രം മൂന്നു തവണ രോഗം കണ്ടെത്തി. ദേശാടനപ്പക്ഷികളാണ് രോഗവാഹകരെന്നാണ് കണ്ടെത്തൽ. ക്രിസ്മസ് സീസണിൽ ഒരു കിലോ താറാവിന് മുന്നൂറ് രൂപ വിലയുള്ളപ്പോഴാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വന്നത്. താറാവുകളുടെ തീറ്റയുടെ ചെലവ് പോലും നഷ്ടപരിഹാരമായി കിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
നഷ്ടപരിഹാരം പുതുക്കിയത് ഏഴ് വർഷം മുന്നേ.
60 ദിവസത്തിനു മുകളിൽ പ്രായമുള്ള താറാവുകൾക്ക് 200 രൂപയും 60 ദിവസത്തിൽ താഴെയുള്ളവർക്ക് 100 രൂപയും എന്ന ക്രമത്തിലാണു നഷ്ടപരിഹാരം. ഇത് 2014ലെ തീറ്റവിലയും ഇറച്ചി വിലയും അടിസ്ഥാനപ്പെടുത്തിയാണ് നിർണയിച്ചത്. പിന്നീട് പലതവണ വിലവർദ്ധിച്ചിട്ടും നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ചില്ല. ഈ തുകയും കുടിശികയാകുന്നത് കർഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കല്ലറയിൽ വീണ്ടും ലക്ഷണം.
കഴിഞ്ഞ ദിവസം കല്ലറയിൽ ഏഴായിരത്തോളം താറാവുകളുള്ള ഫാമിൽ കൂട്ടത്തോടെ ചാകുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാമ്പിളുകൾ ഭോപ്പാലിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്.
നഷ്ടപരിഹാരം കിട്ടേണ്ടത് 31.48 ലക്ഷം രൂപ.
ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ പറയുന്നു
നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കണക്കെടുപ്പ് പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |