കോട്ടയം: നാട് കനത്ത ചൂടിൽ വിണ്ടുകീറുമ്പോൾ കാട്ടു തീയുണ്ടാകുമോ എന്ന പേടിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും തീപടർന്നാൽ ഫയർഫോഴ്‌സുമായി യോജിച്ച് പ്രവർത്തിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊന്തൻപുഴ, കോരുത്തോട് മേഖലകളിലാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഇവിടെ തീപടർന്നിരുന്നു. വനമേഖലയിലെ വീടുകളിൽ നോട്ടീസ് വിതരണം, ബോധവത്കരണ ക്ലാസുകൾ, കരിയില തെളിച്ചും കത്തിച്ചും കളഞ്ഞ് ഫയർ ലൈൻ സ്ഥാപിക്കൽ, വാച്ചർമാരെ നിയമിക്കൽ, പോസ്റ്റർ പ്രചാരണം തുടങ്ങിയവയും നടക്കുന്നുണ്ട്.
തീ വേഗം അണയ്ക്കാനുള്ള സംവിധാനവും ഏർപ്പാടാക്കി. എരുമേലി റേഞ്ചിലെ വണ്ടംപതാൽ, പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിന് കീഴിൽ താത്കാലിക വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. മൂന്ന് മുതൽ 10 വരെ പേരടങ്ങുന്ന ഫയർടീമായാണ് പ്രവർത്തനം. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ നിശ്ചയിച്ച സ്ഥലങ്ങളിൽ റോന്ത് ചുറ്റും. രാത്രിയിൽ എതു സമയത്ത് വിളിച്ചാലും എത്താൻ സാധിക്കുന്നവരെയാണ് വാച്ചർമാരാക്കിയത്.
മുൻകരുതൽ ഇങ്ങനെ
ഫയർ ലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
പോസ്റ്റർ പ്രചരണം
ബോധവത്കരണ ക്ലാസ്
'കാട്ടുതീ തടയാനുള്ള ബോധവത്കരണ ക്ലാസ് നടക്കുകയാണ്. ഫയർലൈനുകൾ തെളിച്ചുകൊണ്ടിരിക്കുകയാണ്. വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വനത്തിൽ വിറകും മറ്റും ശേഖരിക്കാൻ പോകുന്നവരുടെ കൈയിൽ നിന്ന് തീപ്പെട്ടിയും മറ്റുമുണ്ടെങ്കിൽ മാറ്റാൻ നിർദേശം നൽകയിട്ടുണ്ട്''.
- വനംവകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |