പാലാ : പ്രിയപ്പെട്ട ചാച്ചിയുടെ ഓർമ്മകളിൽ കൊച്ചേട്ടന്റെ കാരുണ്യം, പാവപ്പെട്ട എട്ട് കുടുംബങ്ങൾക്ക് സ്വന്തമായി കിടപ്പാടമൊരുങ്ങുന്നു. ഏഴാച്ചേരി പെരികിലമലയിൽ ഫ്രാൻസീസ് ജോസഫ് (കൊച്ചേട്ടൻ) ആണ് തന്റെ പ്രിയ പത്‌നി ചാച്ചിയുടെ (ഏലിക്കുട്ടി ജോസഫ്) പാവന സ്മരണയ്ക്കായി എട്ട് വീടുകൾ നിർമ്മിച്ചുനൽകുന്നത്. ദീർഘകാലം അമേരിക്കയിലായിരുന്നു കൊച്ചേട്ടനും കുടുംബവും. 20 വർഷം മുൻപ് നാട്ടിൽവന്ന് സ്ഥരതാമസമാക്കി. ഏഴാച്ചേരി ചെട്ടിയാകന്നേൽ കുടുംബാംഗമായ ഏലിക്കുട്ടി ജോസഫ് പരിചയക്കാർക്കും നാട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ട ചാച്ചിയായിരുന്നു. ഏവരോടും വാത്സല്യവും സ്‌നേഹവും നിറഞ്ഞ വർത്തമാനങ്ങളിലൂടെ നാടിന്റെ മനംകവർന്നു ചാച്ചി. ഒപ്പം പരോപകാരിയുമായിരുന്നു. കഴിഞ്ഞ ജൂലായ് 29 നായിരുന്നു ഇവരുടെ മരണം. ഇതോടെ കൊച്ചേട്ടൻ ഒറ്റയ്ക്കായി. ഇരട്ടമക്കളായ ജോഫ്‌സണും അലിസണും കഴിഞ്ഞ 40 വർഷമായി അമേരിക്കയിലാണ്.
പാവപ്പെട്ട കുടുംബങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം ചെയ്യുക എന്നത് ചാച്ചിയുടെ ജീവിതാഭിലാഷമായിരുന്നു. ഇതാണ് കൊച്ചേട്ടൻ യാഥാർത്ഥ്യമാക്കാൻ പോകുന്നത്. ചാച്ചിയുടെ ഒന്നാം ചരമവാർഷികവേളയിൽ എട്ട് കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഇടമൊരുങ്ങും. ഇതിനായി സ്വന്തം സ്ഥലത്ത് വീടിനോട് ചേർന്ന അരയേക്കറോളം സ്ഥലം എട്ട് പ്ലോട്ടുകളായി കൊച്ചേട്ടൻ തിരിച്ചു. ചാച്ചീസ് ഗാർഡൻ എന്ന് പേരിട്ടിരിക്കുന്ന ഭവനസമുച്ചയത്തിന്റെ കുറ്റിയടിക്കൽ ഇന്നലെ നടന്നു. പത്ത് ലക്ഷം രൂപയിൽ കൂടുതൽ മുതൽമുടക്കുള്ള 700 ചതുരശ്ര അടിയുള്ള മനോഹരമായ വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. എ കെ സി സി ഏഴാച്ചേരി യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് വീടുകൾ നിർമ്മിക്കുന്നത്.
''ഞങ്ങൾക്കുണ്ടായ നേട്ടങ്ങൾക്കെല്ലാം പ്രധാന കാരണം ഞങ്ങളുടെ മാതാപിതാക്കളും എന്റെ പ്രിയപ്പെട്ട ഏലിക്കുട്ടിയുമാണ്. അവളുടെ പേരിൽ പാവപ്പെട്ട കുറച്ചപേർക്കെങ്കിലും കിടപ്പാടം ഒരുക്കാനായത് നിയോഗമായി കരുതുകയാണെന്ന് കൊച്ചേട്ടൻ പറഞ്ഞു.
ഇടുക്കി സ്വദേശി വി ടി രാമചന്ദ്രനാണ് വീടുനിർമ്മാണത്തിന്റെ കരാറെടുത്തിരിക്കുന്നത്.ഇന്ന് വൈകിട്ട് 4 ന് പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസ് ജോസഫ് തടത്തിൽ വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |