കോട്ടയം: നാഗമ്പടം മഹാദേവ ക്ഷേത്രോത്സവത്തിലെ പ്രധാന വഴിപാടായ ഇളനീർ തീർത്ഥാടനം ഇന്ന് മൂന്നു പതിറ്റാണ്ടിനടുത്തെത്തുമ്പോൾ 'എല്ലാം നാഗമ്പടത്തപ്പന്റെ അനുഗ്രഹം" എന്നു പറഞ്ഞ് ചടങ്ങിന് കാരണഭൂതനായ പരേതനായ എം.കെ. ആനന്ദന്റെ ഓർമ്മകൾ മനസുകളിൽ നിറയുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഭാര്യ തങ്കമണിയെ കാൻസർ കവരാനൊരുങ്ങിയപ്പോഴാണ് നാഗമ്പടത്തപ്പന് ഇളനീർ തീർത്ഥാടനം നടത്താമെന്ന് ആനന്ദൻ വഴിപാട് നേർന്നു. തുടർന്ന് ഭാര്യയുടെ അസുഖം ഭേദമായി. ഈ വിശ്വാസത്തിലൂന്നിയാണ് ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന ഇളനീർ തീർത്ഥാടനം മൂന്നു പതിറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിയത്. ആനന്ദൻ പതിനഞ്ചു വർഷം ഇളനീർ തീർത്ഥാടനത്തിന്റെ കൺവീനറായിരുന്നു.
കേരളകൗമുദിയോട് ആനന്ദൻ ഒരിക്കൽ പറഞ്ഞത്
പി.ജി. രാധാകൃഷ്ണൻ കോട്ടയം എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റായിരുന്ന സമയം. ഒരു സന്ധ്യാനേരം നാഗമ്പടം മഹാദേവ ക്ഷേത്ര മുറ്റത്തിരുന്ന് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തെക്കുറിച്ചോർത്ത് അറിയാതെ താൻ കരഞ്ഞുപോയി. ഭാര്യക്ക് എന്തെങ്കിലം സംഭവിച്ചാൽ നാഗമ്പടം ക്ഷേത്രത്തിലെ കൽവിളക്കിൽ തലയടിച്ച് മരിക്കുമെന്നും മനസിൽ തീരുമാനിച്ചു. അന്നു രാത്രി ഉറക്കത്തിൽ ആരോ ചെവിയിൽ മന്ത്രിക്കുന്നതു പോലെ തോന്നി. ഭാര്യയുടെ അസുഖത്തിൽ വിഷമിക്കണ്ട. ഇളനീർകൊണ്ട് അഭിഷേകം ചെയ്യൂ. പിറ്റേദിവസം എസ്.എൻ.ഡി.പി യോഗം യൂണിയൻ നേതാക്കളോട് പറഞ്ഞപ്പോൾ ഉത്സവത്തിനിടെ അഭിഷേകത്തിന് അനുമതി നൽകി. പിറ്റേന്ന് വീടുകൾ കയറിയിറങ്ങി സ്ത്രീകളോട് ഇളനീർ തീർത്ഥാടനത്തെപ്പറ്റി പറഞ്ഞു. മൂന്നു ദിവസത്തെ നോമ്പ് നോക്കണമെന്നും സ്റ്റീൽ പാത്രത്തിൽ കരിക്ക് ചെത്തി വെച്ച്, എണ്ണ, തുളസി, കർപ്പൂരം, സാമ്പ്രാണി, പൂക്കൾ എന്നിവ വേണമെന്നും തീരുമാനിച്ചു. നൂറ് സ്ത്രീതീകളാണ് ആദ്യ തീർത്ഥാടനത്തിൽ പങ്കെടുത്തത്. നഗരസഭാ ചെയർമാൻ എൻ.കെ. പൊതുവാൾ ഉദ്ഘാടനം ചെയ്തു. തന്റെ ഭാര്യ തങ്കമണിയും പങ്കെടുത്തു. കാൻസർ അവസാന ഘട്ടത്തിലാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഒരു കുഴപ്പവുമുണ്ടായില്ല.
ഇളനീർ തീർത്ഥാടനം ഇന്ന്
ഭക്തിനിർഭരമായുള്ള ഇളനീർ തീർത്ഥാടനം ഇന്ന് നടക്കും. തിരുവാതുക്കൽ ഗുരുനഗറിൽ രാവിലെ എട്ടിന് വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആർ.രാജീവ്, നഗരസഭാംഗം ടോംകോര, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമമോനപ്പൻ, ഇളനീർതീർത്ഥാടന കമ്മിറ്റി കൺവീനർ എം.വി. ബിജു എന്നിവർ പ്രസംഗിക്കും. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാരാജപ്പൻ ആദ്യതാലം കൈമാറും. 8.30ന് തിരുവാതുക്കൽ ഗുരുനഗറിൽ നിന്ന് കാരാപ്പുഴ, തിരുനക്കര വഴിയാണ് ഇളനീർ തീർത്ഥാടന യാത്ര. 11 ന് നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ഇളനീർതീർത്ഥാടന സമർപ്പണം നടക്കും. തുടർന്ന് പുഷ്‌പാഭിഷേകം, 12ന് മഹാപ്രസാദമൂട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |