കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികൾക്ക് പട്ടയം ലഭിക്കുന്നു. നാലര പതിറ്റാണ്ടുകളോളം സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമായത്. പട്ടയം ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. വിഷയം റവന്യു വകുപ്പിന്റെയും മന്ത്രി കെ രാജൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയ ലിന്റോ ജോസഫ് എം.എൽ.എയുടെ ഇടപെടലുകളാണ് പട്ടയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. കോഴിക്കോട് താലൂക്കിലെ ചേന്ദമംഗലൂർ താഴക്കോട് വില്ലേജിലെ റീസർവേ 91, 99 എന്നീ നമ്പറുകളിൽപ്പെടുന്ന ഭൂമിയാണിത്. 1982 ഏപ്രിലിലാണ് 26 ഏക്കർ സ്ഥലം പ്രദേശത്തെ പാവപ്പെട്ട 243 കുടുംബങ്ങൾക്ക് സർക്കാർ 10 സെന്റ് വീതം പതിച്ചു നൽകിയത്. എന്നാൽ, ഭൂമി വിതരണത്തിൽ ക്രമക്കേടുണ്ടെന്നും നിലവിൽ ഭൂമി കൈവശമുള്ളവർക്കും ഒരു വീട്ടിൽ തന്നെ ഒന്നിലധികം പേർക്കും മരണപ്പെട്ടവർക്കും വരെ പട്ടയം വിതരണം ചെയ്തതായി നിരവധി പരാതികൾ ലഭിക്കുകയും ചെയ്തതോടെയാണ് പട്ടയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പട്ടയ ഭൂമി വനം വകുപ്പിന്റെ പേരിലായതിനാൽ റവന്യു വകുപ്പിന് കൈമാറാനുള്ള സാങ്കേതിക നടപടികൾ നീണ്ടതായിരുന്നു മറ്റൊരു പ്രശ്നം.
പട്ടയ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണണമെന്ന സർക്കാരിൻ്റെ നിലപാടിൻ്റെ ഭാഗമായി രേഖകൾ പരിശോധിക്കുകയും അർഹരായ എല്ലാ തോട്ടം നിവാസികളുടെയും പട്ടയ പ്രശ്നം പരിഹരിച്ച് ഉത്തരവാകുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |