കോഴിക്കോട്: മെഡിക്കൽ ഉപകരണ വിതരണക്കാരുടെ കുടിശ്ശിക ഇന്നലെയും ലഭിച്ചില്ല, മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ദിവസം വിതരണക്കാരുമായി ഡി.എം.ഇ നടത്തിയ ചർച്ചയിൽ ഇന്നലെ പണം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ പണം ലഭിക്കാതായതോടെ സമരം തുടരാനാണ് വിതരണക്കാരുടെ തീരുമാനം. മെഡിക്കൽ കോളജിന് എട്ടുകോടി രൂപ നൽകാനാണ് തീരുമാനമായത്. എന്നാൽ ഇത് പര്യാപ്തമാകില്ലെന്നും നൽകാനുള്ള തുകയുടെ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമേ വിതരണം പുനസ്ഥാപിക്കൂവെന്നും വിതരണക്കാരുടെ സംഘടനയായ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഹൃദയചികിത്സയ്ക്കുള്ള സ്റ്റെൻറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷന് മാത്രം 42 കോടിയാണ് കുടിശ്ശികയുള്ളത്. മറ്റുള്ള വിതരണക്കാർക്കും കോടികൾ കുടിശ്ശികയുണ്ട്. നിലവിൽ സ്റ്റോക്കുള്ള ഉപകരണങ്ങളും അമിത വില നൽകി പുറത്ത് നിന്ന് ഉപകരണങ്ങൾ വാങ്ങിയുമാണ്
മെഡി.കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ നടക്കുന്നത്. ഒരു ദിവസം 15 മുതൽ 20 വരെ ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ അടിയന്തര സ്വഭാവമുള്ളത് മാത്രമാണ് പരിഗണിക്കുന്നത്. കാത്ത് ലാബ് ഏതാണ് അടച്ചിട്ട സ്ഥിതിയാണ്. ഹൃദയശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നടക്കം ഉപകരണങ്ങൾ എത്തിച്ചെങ്കിലും പരിഹാരമായില്ല. ഏതാനും ദിവസത്തേക്കുള്ള സ്‌റ്റെന്റ് അനുബന്ധ ഉപകരണങ്ങൾ മാത്രമാണ് മെഡി. കോളജ് ആശുപത്രിയിൽ സ്റ്റോക്കുള്ളത്.
പ്രതിസന്ധി രൂക്ഷമാകുമ്പോഴും കുടിശ്ശിക നൽകി പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് വിതരണക്കാർ പറയുന്നത്. പണം കുറച്ചെങ്കിലും നൽകിയില്ലെങ്കിൽ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |