കൽപ്പറ്റ: ലഹരിക്കടിമപ്പെട്ട കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന സംഭവങ്ങൾ വയനാട്ടിൽ കൂടുന്നു. സഹപാഠികളെ ഉൾപ്പെടെ ക്രൂരമായി മർദ്ദിക്കുകയും മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന കേസുകളാണ് കൂടുതലും.
16 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസവും 14 കാരനെയും ക്രൂരമായി മർദ്ദിച്ച സംഭവമുണ്ടായി. ജില്ലയിൽ വ്യാപകമായി ലഹരിക്കടിമപ്പെട്ട സംഘങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസ് പറയുന്നു. കൽപ്പറ്റയിൽ മൈലാടിപ്പാറയിലും പള്ളിത്താഴേറോഡിലും, പുതിയ ബസ് സ്റ്റാൻഡിലും ആണ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന സംഘം അർദ്ധരാത്രി വരെ ഒരോ കേന്ദ്രങ്ങളിലും ഉണ്ടാകും. ലഹരി ഉപയോഗവും വിൽപ്പനയുമാണ ഇവർ ചെയ്യുന്നത്. തങ്ങൾക്ക് വഴങ്ങാത്ത കുട്ടികളെ ഇത്തരക്കാർ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്നു. ലഹരി ഉപയോഗവും മറ്റ് പ്രവർത്തനങ്ങളും വ്യാപകമാകുമ്പോഴും പൊലീസ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കേസുകളിൽ കാര്യമായ നടപടികളില്ലാതെ ഒതുക്കി തീർക്കുന്നതും കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്.
മൈലാടി പാറയിൽ ആണ് കൂടുതൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശവാസികൾ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും കാര്യമായ നടപടി ഉണ്ടായിട്ടില്ല. മാദ്ധ്യമങ്ങൾക്കു മുൻപിൽ പ്രതികരിച്ച പ്രദേശവാസികളെ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മൈലാടിപ്പാറയിൽ ജൈൻക്ഷേത്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ഇവിടങ്ങളിൽ പരസ്യ മദ്യപാനവും നടക്കുന്നുണ്ട്. പള്ളിത്താഴെ എച്ച്.ഐ.എം. യു.പി സ്‌കൂൾറോഡ്, അനന്തറോഡ് എന്നിവിടങ്ങളിലും രാത്രിയിൽ സംഘംകേന്ദ്രീകരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |