കോഴിക്കോട്: നവരാത്രി മഹോത്സവത്തിന് ക്ഷേത്രങ്ങളിൽ തുടക്കമായി. വിജയദശമി നാൾ വരെ ദേവീ ക്ഷേത്രങ്ങൾ ആഘോഷങ്ങളാലും പ്രത്യേക പൂജകളാലും ഭക്തി സാന്ദ്രമാകും. ഒമ്പത് രാത്രിയും 10 പകലും ദുർഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പൂജിച്ചും പ്രാർത്ഥിച്ചുമാണ് ആഘോഷം കൊണ്ടാടുന്നത്. ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളായ അഴകൊടി ദേവീക്ഷേത്രം, വളയനാട് ദേവീ ക്ഷേത്രം, തളി ക്ഷേത്രം, ശ്രീകണ്ഠേശ്വര ക്ഷേത്രം, കൊല്ലം പിഷാരികാവ് എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകൾക്കും ആഘോഷങ്ങൾക്കും തുടക്കമായി.
പാളയം തളി ബ്രാഹ്മണ മഠത്തിൽ ബൊമ്മക്കൊലു ഒരുങ്ങിക്കഴിഞ്ഞു. മഹിഷാസുരനെ വധിക്കാൻ ദേവിക്ക്, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും തങ്ങളുടെ ശക്തി മുഴുവൻ നൽകി പ്രതിമകൾപോലെ നിന്നുവെന്നാണ് ഐതിഹ്യം. ബൊമ്മക്കൊലു ഒരുക്കുന്നതിന്റെ മുന്നോടിയായി പൂജാമുറിയിൽ വിവിധ തട്ടുകൾ നിർമ്മിച്ച് കോലം വരയ്ക്കും. പിന്നീട് ദുർഗ, ലക്ഷ്മി, സരസ്വതി ദേവതകളെ ആവാഹിച്ച നിറകുഭം വയ്ക്കും. തുടർന്ന് മറ്റു രൂപങ്ങളും വിളക്കും ഒരുക്കും. ദേവീ പ്രതിമകൾക്കൊപ്പം ഗണപതിക്കും ബൊമ്മക്കൊലുവിൽ പ്രാധാന്യമുണ്ട്. വേറെയും പലതരം പ്രതിമകൾ പൂജാമുറിയിൽ ഒമ്പത് തട്ടുകളിലായി ഒരുക്കും. ദശാവതാരം, അഷ്ടലക്ഷ്മി, പട്ടാഭിഷേകം, ഗീതോപദേശം തുടങ്ങി വിവിധ സന്ദർഭങ്ങളെ കുറിക്കുന്ന പാവകളെയും ഒരുക്കാറുണ്ട്. മരപ്പാവകൾക്കാണ് പ്രാധാന്യം. മഠങ്ങളിലെ മുതിർന്ന സ്ത്രീകളാണ് ബൊമ്മക്കൊലു തയ്യാറാക്കുന്നത്. ഇനിയുള്ള എല്ലാ ദിവസവും പ്രത്യേക പൂജകളും അരങ്ങേറും. ആദ്യ മൂന്ന് ദിവസങ്ങളിൽ ദുർഗയ്ക്കും തുടർന്ന് മൂന്ന് ദിവസങ്ങളിൽ ലക്ഷ്മിക്കും അവസാന മൂന്ന് ദിവസങ്ങളിൽ സരസ്വതീദേവിക്കുമാണ് പൂജാകർമ്മങ്ങൾ. ദിവസവും ലളിതസഹസ്രനാമവും ദേവി സ്‌തോത്രപാരായണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |