കോഴിക്കോട്: ഞെളിയൻപറമ്പിലെ മാലിന്യം ഗേറ്റുവരെ എത്തിയ സാഹചര്യത്തിൽ മേയർ ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത ആവശ്യപ്പെട്ടു. 25 വാർഡുകളിൽ നിന്ന് 18 ടൺ മാലിന്യം നിക്ഷേപിക്കുമ്പോൾ അഞ്ച് ടൺ മാത്രമാണ് കയറ്റി പോകുന്നത്. പതിനായിരക്കണക്കിന് ചാക്കുകൾ കെട്ടികിടക്കുന്നു. മാലിന്യം മെയിൻ ഗേറ്റുവരെ എത്തിയതിനാൽ കയറ്റി പോകുവാൻ ലോറികൾ പ്രയാസപ്പെടുകയാണ്. കോർപ്പറേഷൻ ഓഫീസിലെ ഇടനിലക്കാരും കരാറുകാരായ നിറവും തമ്മിൽ ഒത്തുകളിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം തരം തിരിക്കാൻ കുറഞ്ഞ തൊഴിലാളികൾ മാത്രമാണ്. നിറവ് ഇവിടെ നിന്ന് ലോഡ് കൊണ്ട് പോകാതെ കോർപ്പറേഷനെ മുൾമുനയിൽ നിർത്തി കാര്യം നേടാനാണ് ശ്രമിക്കുന്നത്. തരം തിരിച്ച് പുനചക്രമണത്തിന് കഴിയാവുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് നിറവ് കിലോവിന് നാല് രൂപ കോർപ്പറേഷന് നൽകുമ്പാൾ അതിന് സാദ്ധ്യമാകാത്ത പ്ലാസ്റ്റിക് മാലിന്യം പുറത്തേക്ക് കൊണ്ട് പോകാൻ നിറവ് കോർപ്പറേഷനിൽ നിന്ന് ഈടാക്കുന്നത് 4.90 രൂപയാണ്. വെസ്റ്റ്ഹിൽ കേന്ദ്രത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കാൻ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മടിച്ച് നിൽക്കുകയാണ്. സൗജന്യ നിരക്കിൽ കൂടുതൽ പ്രവൃത്തി ഏറ്റെടുക്കാൻ അവർ തയ്യാറാണ്. ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും കെ.സി.ശോഭിത ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ ,കെ .നിർമ്മല കെ.പി.രാജേഷ് കുമാർ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |