കോഴിക്കോട്: പദ്ധതി വിഹിതത്തിന്റെ 81.12 ശതമാനവും ചെലവഴിച്ചതിന്റെ അഭിമാന മുന്നേറ്റവുമായി ജില്ലാ പഞ്ചായത്ത്. 2021-22 വർഷത്തെ വികസന ഫണ്ടായ 83.72 ശതമാനവും കേന്ദ്ര ധനകാര്യ കമ്മിഷൻ ഫണ്ടായ 73.15 ശതമാനവും ചേർത്തുള്ള ആകെ തുകയിൽ നിന്ന് 81.12 ശതമാനം ചെലവഴിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പും പ്രസിഡന്റ് മാറ്റവും കാരണം ഫലപ്രദമായി ഫണ്ട് ചെലവഴിക്കാൻ ആറുമാസം മാത്രമാണ് ലഭ്യമായത്. ഈ സമയത്തിനുള്ളിൽ ഇത്രയും നല്ല പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ക്ഷേമകാര്യ വിഭാഗത്തിൽ 47 നിർമാണ പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് 114 പദ്ധതികൾ, പൊതുമരാമത്ത് വിഭാഗത്തിൽ 225 പദ്ധതികൾ, വികസന ഫണ്ടിൽ ഉൾപ്പെടുത്തി 25 പദ്ധതികൾ എന്നിങ്ങനെ ആകെ 411 പദ്ധതികൾ 2021-22 വർഷത്തിൽ പൂർത്തിയാകാത്തതായുണ്ടെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതിയ സാമ്പത്തിക വർഷത്തിൽ പദ്ധതികൾ പൂർത്തിയാക്കും.
കിഴക്കോത്ത് പഞ്ചായത്തിലെ വെളിലാട്ടുപൊയിൽ എസ്.സി കോളനിയിലെ കുടിവെള്ള പദ്ധതി ഉപേക്ഷിക്കാൻ തീരുമാനമായി. 50 ലക്ഷംരൂപയുടെ കുടിവെള്ള പദ്ധതി 2017ൽ അംഗീകരിച്ചതാണ്. അന്ന് ഭൂഗർഭ ജല വിഭാഗം പരിശോധന നടത്തി സ്ഥലം നിശ്ചയിച്ച് ഒരു മീറ്റർ കുഴിച്ചിരുന്നു. എന്നാൽ പാറ കണ്ടതിനെ തുടർന്ന് പദ്ധതി നിലച്ചുപോയെന്ന് ജില്ലാ പഞ്ചായത്ത് അംഗം പി.ടി.എം. ഷറഫുന്നിസ പറഞ്ഞു. തുടർന്ന് ഈ ഭരണ സമിതി മൂന്ന് സ്ഥലങ്ങൾ കണ്ടെത്തുകയും പരിശോധനകൾക്കുശേഷം പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ സ്ഥലമല്ലെന്ന് ഭൂഗർഭജലവിഭാഗം അറിയിക്കുകയായിരുന്നു. വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മറ്റ് വഴികൾ തേടുമെന്നും അവർ പറഞ്ഞു.
29 പുതിയ പദ്ധതികൾ
പുതിയ വർഷത്തിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി 29 പുതിയ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുക. അതിൽ 10 ശുചിത്വ പദ്ധതികളും 12കുടിവെള്ള പദ്ധതികളും ഉൾപ്പെടും. എട്ട് സ്‌കൂളുകളിൽ കുടിവെള്ള പദ്ധതികൾ ഒരുക്കുന്നതിനായി 77 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജിഎച്ച്.എസ്.എസ് നടുവണ്ണൂർ, ജി.എച്ച്.എസ്.എസ് പന്നൂർ, ജി.എച്ച്.എസ്.എസ് കല്ലാച്ചി എന്നിവിടങ്ങളിൽ കിണർ, വെങ്ങപ്പറ്റ ജി.എച്ച്. എസ്, താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി ജി.എച്ച്.എസ്.എസ്, പുതുപ്പാടി എച്ച്.എസ്, അവളക്കുട്ടോത്ത് ജി.എച്ച്.എസ്.എസ്, വെള്ളിയോട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ ടാങ്ക്, മോട്ടോർ, പൈപ്പ്‌ലൈൻ എന്നിവ സ്ഥാപിക്കുന്നതാണ് പദ്ധതി. 10 സ്‌കൂളുകളിൽ അടുക്കളയും ഡൈനിംഗ് ഹാളും നിർമിക്കാനും തീരുമാനമായി.
422.41 ലക്ഷം രൂപ വീതമാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ ശുചിത്വ പദ്ധതികൾക്കും കുടിവെള്ള പദ്ധതികൾക്കുമായി അനുവദിച്ചത്. കുടിവെള്ള പദ്ധതികൾ ഏറ്റെടുക്കാൻ കരാറുകാർ താത്പര്യം കാണിക്കാറില്ലാത്തതിനാൽ ജല അതോറിറ്റിയെ സമീപിക്കാൻ പഞ്ചായത്ത് യോഗം തീരുമാനിച്ചു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ അടിസ്ഥാന വിഹിതത്തിൽ 17 പുതിയ പദ്ധതികളാണുള്ളത്. ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ ഇന്നവേഷൻ ലാബ് പദ്ധതിയ്ക്ക് 48.21ലക്ഷം രൂപയാണ് വകയിരുത്തിയത്. നരിക്കുനി ജി.എച്ച്.എസ്.എസിൽ വാന നിരീക്ഷണകേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |