കോഴിക്കോട് : സെക്കൻഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലെയും ആർദ്രം പദ്ധതിയുടെ പൂർത്തീകരണത്തിനനുസരിച്ച് ഇത് നടപ്പാക്കുമെന്നും അവർ പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കി പണിത ലേബർ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, 400 കെ.വി.എ ട്രാൻസ്‌ഫോർമർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിലെ മൂന്ന് പ്രവർത്തികളും പൂർത്തീകരിച്ചത്. ലക്ഷ്യ മാനദണ്ഡ പ്രകാരം ലേബർ റൂം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയാണ് എൻ.എച്ച്.എം ആർ.ഒ.പി പദ്ധതി പ്രകാരം അനുവദിച്ചത്.
ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ഡോ. ബീനാഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി.ആർ.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എൻ.കെ.കെ.പി നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ.അബ്ബാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |