SignIn
Kerala Kaumudi Online
Thursday, 19 September 2024 10.53 AM IST

@ മാലിന്യം നീക്കിത്തുടങ്ങി ഒടുക്കം തിടുക്കത്തിൽ

Increase Font Size Decrease Font Size Print Page
malinyam
കോഴിക്കോട് ടൗൺഹാൾ റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കോർപ്പറേഷൻ കൂട്ടിയിട്ട മാലിന്യം നീക്കി തുടങ്ങിയപ്പോൾ രോഹിത്ത് തയ്യിൽ

കോഴിക്കോട്: നഗരത്തെ നാണംകെടുത്തിയ മാലിന്യകൂമ്പാരം ഒടുവിൽ നീക്കി തുടങ്ങി. വിവിധ പ്രദേശങ്ങളിലായി കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയാണ് നീക്കുന്നത്. താമരശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻ വോംസ് കമ്പനിക്കാണ് സംസ്‌കരണ ചുമതല. മാലിന്യം കെട്ടിക്കിടന്ന് നഗരം മറ്റൊരു ഞെളിയൻപറമ്പാവുന്നതായി 'കേരളകൗമുദി " ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യഘട്ടമായി ടൗൺഹാൾ റോഡിലെ മാലിന്യമാണ് നീക്കുന്നത്. നഗരത്തിലെ തിരക്കേറിയ പാതയാണ് റെയിൽവേ സ്റ്റേഷൻ ടൗൺഹാൾ റോഡ്. ഇവിടെ രണ്ടാം ഗേറ്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യം നിക്ഷേപിച്ചിരുന്നത്. തുടക്കത്തിൽ കൃത്യമായ ഇടവേളകളിൽ പ്ലാസ്റ്റിക് മാലിന്യം ഞെളിയൻപറമ്പിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ മാസങ്ങളായി മാലിന്യം നീക്കാതെ കിടക്കുകയായിരുന്നു. കോർപ്പറേഷന്റെ രണ്ട് പ്ലാന്റുകളിലെയും മാലിന്യ സംസ്‌കരണം നിലച്ചതാണ് ശേഖരിക്കുന്ന മാലിന്യം കുന്നുകൂടാൻ ഇടയായത്. ടൗൺഹാൾ റോഡിൽ വരെ മാലിന്യ ചാക്കുകൾ കൂട്ടിയിടുന്ന സ്ഥിതി വന്നു. മഴ വന്നതോടെ മാലിന്യം റോഡിലേക്ക് ഒഴുകി കാൽനട യാത്രപോലും ദുസ്സഹമായി. ടൗൺഹാൾ റോഡിൽ മാത്രമല്ല, നടക്കാവ്, വെസ്റ്റ് ഹിൽ, സരോവരം റോഡ്, കല്ലായി, മാനാരി, കോതി, മാവൂർ റോഡ് ശ്മശാന പരിസരം, അഞ്ചാംഗേറ്റ്, സി.എച്ച് ഫ്ലൈ ഓവറിന് സമീപം, കാരപ്പറമ്പ് എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണ്. അവയെല്ലാം മാറ്റനാണ് ഗ്രീൻ വോംസിന് കരാർ നൽകിയിരിക്കുന്നത്.


15 മുതൽ സംസ്‌കരണ യൂണിറ്റുകൾ

പ്രവർത്തന സജ്ജമാകും

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി മൂന്ന് യൂണിറ്റുകൾ ഈ മാസം 15 മുതൽ പ്രവർത്തന സജ്ജമാകും. ഞെളിയൻപറമ്പിലും വെസ്റ്റ് ഹിലിലും താത്ക്കാലികമായി നിർത്തിവെച്ച പ്ലാന്റും പുതുതായി നെല്ലിക്കോട് നിർമിച്ച പ്ലാന്റുമാണ് പതിനഞ്ചോടെ തുടങ്ങുക. ഞെളിയൻപറമ്പിലെ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംരംഭം തുടങ്ങാൻ വേണ്ടിയായിരുന്നു മെറ്റീരിയൽ റീ സൈക്ലിംഗ് ഫെസിലിറ്റി (എം.ആർ.എഫ്) പ്ലാന്റ് നിർത്തിവെച്ചത്. എന്നാൽ നഗരമാലിന്യപ്രശ്‌നം അതിരൂക്ഷമായ അവസ്ഥയിൽ പ്ലാന്റ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. വെസ്റ്റ്ഹിൽ പ്ലാന്റിന്റേയും സംഭരണം കൂട്ടി വലുതാക്കും. പുതുതായി തുറക്കുന്ന നെല്ലിക്കോട് പ്ലാന്റ് കൂടി ആവുമ്പോൾ ഒരു പരിധിവരെ പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് അധികൃതർ പറയുന്നത്. നെല്ലിക്കോട് വൈദ്യുതീകരണ പ്രവൃത്തി തുടങ്ങി. ഇനി വാട്ടർ കണക്ഷൻ നൽകണം.

60 ഹരിതകർമസേന പ്രവർത്തകർകൂടി
പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും സംസ്‌കരണ കേന്ദ്രങ്ങളിൽ സഹായത്തിനുമായി 60 ഹരിതകർമ സേനാംഗങ്ങളെകൂടി തെരഞ്ഞെടുത്തു. നിലവിലെ 527പേർക്ക് പുറമേയാണിത്. 20 പേരെ വെച്ച് മൂന്ന് എം.ആർ.എഫ് പ്ലാന്റിലേക്കും നിയമിക്കും. ഹരിതകർമ സേന അംഗങ്ങളുടെ ശമ്പള കുടിശിക എത്രയും പെട്ടെന്ന് തീർക്കുമെന്നും അവർക്കുള്ള എല്ലാ സുരക്ഷയും ജോലിയും കൂലിയും ഉറപ്പുവരുത്തുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു. സംസ്‌കരണത്തിന് സംവിധാനമില്ലാത്തതാണ് ഹരിതകർമസേന അംഗങ്ങൾ നേരിടുന്ന പ്രശ്‌നം. നിലവിൽ കുന്നുകൂടിയ മാലിന്യം ഒഴിവാക്കുകയും പുതിയ മാലിന്യം സംസ്‌കരിക്കാൻ സംവിധാനമാവുകയും ചെയ്യുന്നതോടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാവുമെന്ന് കോർപ്പറേഷന്റെ വിലയിരുത്തൽ.

' പത്തു ദിവസം കൊണ്ട് നഗരമാലിന്യം നീക്കി ക്ലീനാക്കുമെന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വാർഡുകളിലുമായി ഏതാണ്ട് 750 ടണ്ണോളം മാലിന്യം കൂട്ടിയിട്ടിട്ടുണ്ട്. കിലോയ്ക്ക് നാലുരൂപ വെച്ചാണ് കമ്പനിക്ക് നൽകേണ്ടത്. നിലവിലെ മാലിന്യം നീക്കിയശേഷം ഇനിവരുന്ന മാലിന്യം ഇവിടെത്തന്നെ സംസ്‌കരിക്കാനുള്ള പദ്ധതി തുടങ്ങും' . ഡോ.എസ്.ജയശ്രി , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോഴിക്കോട് കോർപ്പറേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.