കോഴിക്കോട്: കേരള സർക്കാർ നിലമ്പൂർ-നഞ്ചൻകോട് പാത അട്ടിമറിക്കരുത്, ഡി.പി.ആർ പൂർത്തിയാക്കാൻ ഡി.എം.ആർസിയെ അനുവദിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ പ്രതിഷേധസമരം നടത്തി. എം.കെ രാഘവൻ എം.പി ധർണ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ അനുമതി നൽകി പ്രഖ്യാപിച്ച ഒരു പദ്ധതി നടപ്പാക്കാത്തതിൽ കേരളത്തിലെ മുഴുവൻ എം.പിമാരും യോജിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആറുതവണ സർവേ നടത്തി പ്രായോഗികമല്ലെന്ന് കണ്ട തലശേരി-മൈസൂർ റെയിൽപ്പാതയ്ക്ക് വേണ്ടിയാണ് നിലമ്പൂർ-നഞ്ചൻകോട് പാത അട്ടിമറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരും പാതയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലമ്പൂർ നഞ്ചൻകോട് റെയിൽപാത അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഒന്നാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി സംഘടനാ നേതാവ് സി.ആർ നീലകണ്ഠൻ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകർ എല്ലാ വികസന പ്രവർത്തനത്തിനും എതിരാണെന്ന് ധരിക്കരുത്. വയനാട് പോലുള്ള പരിസ്ഥിതി ദുർബല പ്രദേശത്തെ ഏറ്റവും പ്രാധാന്യമുള്ള ഗതാഗതമാർഗം റെയിൽവേ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭാവി വികസനത്തിനും വിഴിഞ്ഞം, കൊച്ചി തുറമുഖ വികസനത്തിനും നിലമ്പൂർ-നഞ്ചൻകോട് പാത അത്യാവശ്യമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. തടസങ്ങൾ നീക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
യോഗത്തിൽ മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, കർഷകമോർച്ച ദേശീയ സെക്രട്ടറി മോഹനൻ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റാഫി ദേവസി, സെക്രട്ടറി എ.പി.അബ്ദുല്ലക്കുട്ടി, വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ കൺവീനർ ടി.പി വാസു, ജോയ് ജോസഫ് , ലോറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. അബ്ദുൽനാസർ, സിൽവർലൈൻ വിരുദ്ധസമിതി സംസ്ഥാന കൺവീനർ സി.സി.കെ ശിവദാസൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എം.എ.അസൈനാർ, ടി.ഹംസ, പി.വൈ.മത്തായി, ടി.ടി ഇസ്മയിൽ, മോഹൻ നവരംഗ്, ഹാരിഫ്, മാത്യു ജോർജ്, പ്രഭാകരൻ നായർ, ജോണി തയ്യിൽ, ജോയിച്ചൻ വർഗീസ്, പോൾമാത്യു, അഡ്വ ജോസ് തണ്ണിക്കോട്, ജോസ് കപ്യാർമല , നാസർ കാസിം എന്നിവർ പ്രസംഗിച്ചു. ആക്‌ഷൻ കമ്മിറ്റി കൺവീനർ ടി.എം.റഷീദ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |