ബേപ്പൂർ: പ്രദേശവാസികളുടെ വർഷങ്ങൾ നീണ്ട ആവശ്യത്തിന് വിരാമമിട്ട് അരക്കിണർ റെയിൽവേ ലൈൻ റോഡ് നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. രണ്ടു പ്രവൃത്തികൾക്കാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചിരുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയും പ്രദേശത്തെ റോഡ് പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നു. ബേപ്പൂർ റോഡിൽ നിന്ന് വെള്ളക്കെട്ട് ഉണ്ടായിരുന്ന നിലവിലെ റോഡ് ഉയർത്തി 334 മീറ്റർ നീളത്തിൽ ഇന്റർലോക്ക് പ്രവൃത്തിയും 60 മീറ്റർ നീളത്തിൽ പുതിയ കോൺക്രീറ്റ് ഓവുചാലും ഉൾപ്പെട്ട പ്രവൃത്തിക്കാണ് ആദ്യം 25 ലക്ഷം രൂപ വകയിരുത്തിയത്. തുടർന്ന് 300 മീറ്റർ നീളത്തിലുള്ള മേൽ റോഡിന്റെ കോൺക്രീറ്റ് പ്രവൃത്തികൾക്കായി 15 ലക്ഷം രൂപയും വകയിരുത്തി. കോർപ്പറേഷൻ ടെൻഡർ വിളിച്ച് കരാറുകാരന് നൽകിയ പ്രവൃത്തി നിശ്ചിത സമയപരിധിക്ക് മുമ്പ് തന്നെ പൂർത്തീകരിക്കാൻ സാധിച്ചതും നേട്ടമായി. നിലവിൽ 634 മീറ്റർ റോഡാണ് ഗതാഗതയോഗ്യമാക്കി നാടിന് സമർപ്പിച്ചത്.
റോഡിന്റെ തുടർ പ്രവർത്തങ്ങൾക്കായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് അഞ്ചര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൊത്തം 80.5 ലക്ഷം രൂപയാണ് റോഡിനായി സർക്കാർ വിവിധ വകുപ്പുകളിലൂടെ അനുവദിച്ചിട്ടുള്ളത്. ഇതിൽ 75 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
പ്രാദേശിക വികസന കാര്യത്തിൽ
രാഷ്ട്രീയമില്ല: മന്ത്രി റിയാസ്
ബേപ്പൂർ: പ്രാദേശിക വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കാതെ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അരക്കിണർ റെയിൽവേ ലൈൻ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി റിംഗ് റോഡുകളുടെ സാദ്ധ്യത പരിശോധിച്ചു വരുന്നു. ഗവ.എൽ.പി സ്‌കൂളിന്റെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ കൗൺസിലർ പി.പി.ബീരാൻ കോയ സ്വാഗതം പറഞ്ഞു. 52ാം ഡിവിഷൻ വാർഡ് കൗൺസിലർ ടി.കെ.ഷെമീന അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ രാജീവ് പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |