കോഴിക്കോട്: മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകർന്ന ബേപ്പൂർ തുറമുഖത്തെ കണ്ടെയ്‌നർ കപ്പൽ സർവീസ് നിലച്ചിട്ട് നാലുമാസം. കപ്പൽ കമ്പനി സർവീസ് നിർത്തിയതോടെ തുറമുഖത്തെ ചരക്കുനീക്കവും അവതാളത്തിലായി. കുറഞ്ഞ ചെലവിൽ ജലഗതാഗത ചരക്കുനീക്കമെന്ന ലക്ഷ്യവുമായി നീരണിഞ്ഞതായിരുന്നു കപ്പൽ. എന്നാൽ ആവശ്യങ്ങളോട് അധികൃതർ മുഖംതിരിച്ചതോടെ കപ്പൽ നാടുകടന്നു.
അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയ കപ്പൽ ഗോവ- മുംബയ് സർവീസ് നടത്തുന്നതായാണ് വിവരം. കപ്പലിന് നൽകേണ്ട ഇൻസെന്റീവിൽ കുടിശിക വരുത്തിയെന്നും ചരക്കുനീക്കത്തിന് ആവശ്യമായ സൗകര്യങ്ങൾ തുറമുഖങ്ങളിൽ ഒരുക്കിയില്ലെന്നുമാണ് സർവീസ് നിർത്തിയതിന് കാരണമായി കപ്പൽ കമ്പനി പറയുന്നത്. ബേപ്പൂരിലെയും അഴീക്കലിലേയും കപ്പൽചാലുകൾക്ക് ആഴമില്ലാത്തതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതുവരെ കപ്പലിന് പുറംകടലിൽ കാത്ത് കിടക്കേണ്ടി വരുന്നുവെന്നും പരാതിപ്പെട്ടിരുന്നു. എന്നാൽ ഇൻസെന്റീവ് കുടിശിക പൂർണമായും കൊടുത്തുതീർത്തുവെന്നാണ് പോർട്ട് അധികൃതർ പറയുന്നത്. കപ്പൽ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ വരുമെന്ന ഉറപ്പാണ് നൽകുന്നത്.
ബേപ്പൂർ, അഴീക്കൽ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് 2021 ജൂൺ 24 മുതലാണ് 'ഗ്രീൻ ഫ്രൈറ്റ് കോറിഡോർ 2' എന്ന പേരിൽ കേരള മാരിടൈം ബോർഡ് സർവീസ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഫ്ലാഗ് ഓഫ് ചെയ്തിരുന്നത്. രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെ.എം.ബക്‌സി ഗ്രൂപ്പിന്റെ 'ചൗഗുളേ 8' കപ്പലായിരുന്നു ബേപ്പൂരിൽ സർവീസ് നടത്തിയത്. 20 അടി നീളമുള്ള 106 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണ് 'ചൗഗുളേ 8'. തുറമുഖത്ത് ഏറെക്കാലം ഉപയോഗിക്കാതിരുന്ന കണ്ടെയ്‌നർ ഹാൻഡ് ലിംഗ് ക്രെയിനും റീച്ച് സ്റ്റേക്കറും ലക്ഷങ്ങൾ ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തി സജ്ജീകരിച്ചായിരുന്നു സർവീസ് ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളിൽ 43 സർവീസുകളിലായി 3330 കണ്ടെയ്‌നറുകൾ സർവീസ് നടത്തി.
' ഈ സർവീസ് തന്നെ വീണ്ടും ആരംഭിക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. പുതുതായി ഗോവയിൽ ബേപ്പൂർ സുൽത്താൻ എന്ന കപ്പലിന്റെ പണി നടക്കുന്നുണ്ട്. അതും വൈകാതെ സർവീസ് നടത്തും'. ക്യാപ്റ്റൻ ഹരി അച്യുത വാര്യർ, പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ, ബേപ്പൂർ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |