കോഴിക്കോട്: നഗരപരിധിയിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടൽതീരം മാലിന്യവിമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന് ബീച്ച് ക്ലീനിംഗ് മിഷൻ എന്ന പേരിൽ കർമ്മപദ്ധതി രൂപീകരിക്കുന്നു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത് ടൂറിസം മന്ത്രി.പി.എ മുഹമ്മദ് റിയാസ്, തുറമുഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും മേയർ ഡോ.എം.ബീന ഫിലിപ്പ് ചെയർമാനുമായാണ് ബീച്ച് ക്ലീനിംഗ് മിഷൻ രൂപീകരിക്കുന്നത്. അഴക് പദ്ധതിയുടെ ഭാഗമായി ബീച്ച് മാലിന്യമുക്തമാക്കുന്നതിന്റെയും സൗന്ദര്യവത്ക്കരിക്കുന്നതിന്റെയും ഭാഗമായി മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കടൽതീരങ്ങളിൽ സന്ദർശകർ എത്തിച്ചേരുന്ന ഭാഗങ്ങളിൽ ശുചിത്വ പ്രോട്ടോകോൾ ബോധവത്ക്കരണ സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുക, മുലയൂട്ടൽ കേന്ദ്രം, ശൗചാലയങ്ങൾ, കുളിമുറികൾ, റിഫ്രഷ്‌മെന്റ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന പബ്ലിക് യൂട്ടിലിറ്റി സ്‌പേസ്, പോർട്ടബിൾ കണ്ടെയ്‌നർ ടോയ്‌ലറ്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകും.
തീരപ്രദേശങ്ങളിൽ മാലിന്യശേഖരണം,സംസ്‌കരണ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് ക്യാമ്പയിനുകൾ സംഘടിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമുണ്ട്.
ക്ലസ്റ്ററുകളാക്കി തിരിച്ച് ജനകീയമായി പരിപാലിക്കും
ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള തീരദേശത്തെ ക്ലസ്റ്ററുകളായി ആയി തിരിക്കാനും ഓരോ ക്ലസ്റ്ററിനും പ്രദേശവാസികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിംഗ് സമിതി രൂപീകരിച്ച് ബീച്ച് പരിപാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ധാരണ.
എല്ലാ വകുപ്പുകളും സഹകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
ബീച്ചിന്റെ ശുചിത്വവുമായി സംബന്ധിച്ച് എല്ലാ വകുപ്പുകളും പരിപൂർണ പിന്തുണ നൽകണമെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് യോഗത്തിൽ വ്യക്തമാക്കി. നിരവധി സന്ദർശകർ എത്തുന്ന കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കപ്പെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ യാതൊരുവിധത്തിലുമുള്ള അനധികൃത നിർമ്മാണങ്ങൾ ഇല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
തീരദേശമേഖലകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കാൻ സാദ്ധ്യമായ ഇടങ്ങളിൽ കലാകായിക പ്രവർത്തനങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എ.ഡി.എം. സി.മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |