SignIn
Kerala Kaumudi Online
Thursday, 26 September 2024 9.56 AM IST

@ കാലാവധി കഴിഞ്ഞ ആട്ട കെട്ടികിടക്കുന്നു ആറാം മാസം,​ റേഷൻ കടകളിൽ അനാസ്ഥയുടെ 'ആട്ട'കഥ

Increase Font Size Decrease Font Size Print Page
atta
കാലാവധി കഴിഞ്ഞ ആട്ട കെട്ടികിടക്കുന്നു

@ കോഴിക്കോട് 6000, വടകര 5000

കോഴിക്കോട്: സർക്കാർ ഉത്തരവിൽ വിതരണം നിലച്ചതോടെ കാലാവധി കഴിഞ്ഞ ആട്ട റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നു. റേഷൻ വ്യാപാരികൾ വിലകൊടുത്ത് വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ ആട്ടയാണ് ആർക്കും ഉപയോഗമില്ലാതെ നശിക്കുന്നത്. കോഴിക്കോട് താലൂക്കിലെ 390 റേഷൻ കടകളിലായി 6000 പായ്ക്കറ്റുകളും വടകര താലൂക്കിലെ 214 കടകളിലായി 5000 പായ്ക്കറ്റുകളുമാണ് കീടങ്ങൾ കയറി നശിക്കുന്നത്. ആറുമാസത്തെ ആട്ടകളുണ്ട് ഓരോ റേഷൻ കടകളിലും. ഇതോടെ ഈ മാസം വിതരണം ചെയ്യേണ്ട ആട്ട റേഷൻ കടകളിൽ എത്തിയെങ്കിലും സ്‌റ്റോക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്.

പല കടകളിലും ആട്ട കൂട്ടിയിട്ടതിനാൽ പാക്കറ്റ് പൊട്ടിയ നിലയിലാണ്. ഇതുമൂലം മറ്റ് ഭക്ഷ്യ വസ്തുക്കളും നശിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. കാലാവധി കഴിഞ്ഞ ആട്ട തിരിച്ചെടുക്കണമെന്ന വ്യാപാരികളുടെ ആവശ്യം സിവിൽ സപ്ലൈസ് അംഗീകരിച്ചെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. മുൻഗണനേതര വിഭാഗത്തിൽപെട്ട നീല, വെള്ള കാർഡുടമകൾക്ക് വിതരണത്തിനെത്തിച്ച ആട്ടയാണ് കാലാവധി കഴിഞ്ഞ് ഉപയോഗ ശൂന്യമായത്. 17 രൂപ നിരക്കിലാണ് ഇവ കാർഡുടമകൾക്ക് നൽകുന്നത്. രണ്ടു രൂപ കമ്മിഷൻ കഴിച്ച് 15 രൂപയാണ് ഒരു കിലോയ്ക്ക് വ്യാപാരികൾ നൽകേണ്ടത്. നേരത്തെ ഒരു കാർഡിന് ഒരു കിലോയുടെ നാലു പായ്ക്കറ്റ് വരെ ആട്ട നൽകിയിരുന്നു. പിന്നീടത് രണ്ട് പായ്ക്കറ്റാക്കി. നാലു മാസം മുമ്പാണ് ഇതിന്റെ വിതരണം പൂർണമായി സർക്കാർ നിർത്തിയത്.

റേഷൻ കടകളിൽ സ്‌റ്റോക്ക് ചെയ്ത ആട്ട വിതരണം ചെയ്യുന്നതിന് മുമ്പ് സർക്കാർ ഉത്തരവ് നടപ്പാക്കിയതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. ബി.പി.എൽ കാർഡുടമകൾക്ക് എട്ടു രൂപ നിരക്കിൽ നൽകിയിരുന്ന ആട്ടയുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവയും കെട്ടിക്കിടക്കുകയാണ്. പായ്ക്കറ്റ് ആട്ട ഉപയോഗിക്കേണ്ട കാലാവധി മൂന്നുമാസമാണ്. എന്നാൽ സിവിൽ സപ്ലൈസ് കോർപറേഷൻ ഗോഡൗണിൽ ആട്ടയെത്തുമ്പോൾ രണ്ടു മാസം കഴിഞ്ഞിരിക്കും. അവശേഷിക്കുന്ന ഒരു മാസത്തിനകം റേഷൻ കടക്കാർ വിറ്റു തീർക്കണം. ആട്ട എത്തുമ്പോഴേക്കും ആ മാസത്തെ അരി വിതരണം കഴിഞ്ഞിട്ടുണ്ടാകും. അടുത്ത മാസത്തേക്ക് ആട്ട വിതരണം മാറ്റുമ്പോൾ കാലാവധിയും കഴിയും. കൃത്യസമയത്ത് സിവിൽ സപ്ലൈസ് ആട്ട റേഷൻ കടകളിൽ എത്തിച്ചിരുന്നെങ്കിൽ കാർഡുടമകൾക്ക് നൽകാൻ കഴിയുമായിരുന്നുവെന്ന് റേഷൻ വ്യാപാരികൾ പറയുന്നു.
ആട്ടയ്ക്ക് നൽകിയ പണം തിരികെ നൽകണമെന്ന ആവശ്യം വ്യാപാരി സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നൽകിയിരുന്ന ഗോതമ്പ് വിഹിതം കുറച്ചതിനെ തുടർന്നാണ് മുൻഗണനേതര വിഭാഗത്തിനുള്ള ആട്ട വിതരണം സംസ്ഥാന സർക്കാർ നിർത്തിയത്.


''ആട്ട പായ്ക്കറ്റുകൾ നിറച്ച ചാക്കുകെട്ടുകൾ നിറഞ്ഞതോടെ കടകളിൽ ഇരിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഇവ പൊട്ടി പ്രാണികളും പുഴുക്കളും വന്നുതുടങ്ങി. ഇത് മറ്റ് ഭക്ഷ്യ ധാന്യങ്ങളെയും ബാധിക്കുകയാണ്. എത്രയും വേഗം എടുത്ത് മാറ്റാനുള്ള നടപടി സ്വീകരിക്കണം. ''കെ.പി.ബാബു, സെക്രട്ടറി, റേഷനിംഗ് ഡീലേഴ്സ് അസോസിയേഷൻ വടകര താലൂക്ക്.


''റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന കാലാവധി കഴിഞ്ഞ ആട്ടകൾ എടുത്ത് മാറ്റണമെന്ന് സർക്കാർ ഉത്തരവ് വന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കെ.പി.അഷറഫ്, ജില്ലാ സെക്രട്ടറി, റേഷനിംഗ് ഡീലേഴ്സ് അസോസിയേഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.