കോഴിക്കോട്: ഡയറക്ട് ടു ഹോം പദ്ധതി പ്രകാരം സഹകരണസംഘങ്ങൾ വഴിവിതരണം ചെയ്യുന്ന സാമൂഹിക ക്ഷേമ പെൻഷനുകളുടെ ഇൻസെന്റീവ് സർക്കാർ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം. ജീവനക്കാരോടുള്ള സർക്കാർ നിലപാടിനെതിരെ പെൻഷൻ വിതരണം നിർത്തിവെച്ച് സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്‌ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പ്രതിഷേധസൂചകമായി നാളെ രാവിലെ 10മണിക്ക് സംസ്ഥാനവ്യാപകമായി സഹകരണഭവനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ഒരു ഉപഭോക്താവിന് പെൻഷൻ വീടുകളിൽ എത്തിച്ചുനൽകുന്നതിന് ലഭിച്ചിരുന്ന 50 രൂപയാണ് 30രൂപയാക്കി കുറച്ചത്. നാൽപ്പത് രൂപ വിതരണം ചെയ്യുന്നവർക്കും പത്ത് രൂപ സംഘത്തിന്റെ ചെലവിലേക്കുമായാണ് നൽകിയിരുന്നത്. നേരത്തെ മണിയോഡർ വഴിയും മറ്റുമാർഗങ്ങളിലൂടെയും നടന്നിരുന്ന പെൻഷൻ വിതരണം കാര്യക്ഷമമായിരുന്നില്ല. വ്യാപക പരാതി ഉയർന്നതോടെയാണ് വിതരണചുമതല സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ ഏൽപ്പിച്ചത്. സ്ഥാപനങ്ങളിൽ കമ്മീഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന നിക്ഷേപ വായ്പാ പിരിവുകാർ, സ്വർണപരിശോധകരടക്കം മറ്റാനുകൂല്യങ്ങൾക്കൊന്നും അർഹരല്ലാത്ത ജീവനക്കാരാണ് വീടുവീടാന്തരം കയറി ഗുണഭോക്താവിന്റെ കൈകളിൽ സാമൂഹികപെൻഷൻ എത്തിക്കുന്നത്.
കഴിഞ്ഞ ഒരുവർഷമായി ക്ഷേമപെൻഷൻ വിതരണം ചെയ്തതിന് ലഭിക്കാനുള്ള കമ്മീഷൻ ലഭ്യമായിട്ടില്ല. കൊവിഡ്കാലത്ത് ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് സർക്കാർ സഹായം വീടുകളിൽ എത്തിച്ചു നൽകിയതിന്റെ വേതനം പോലും കുടിശ്ശികയാണെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആലി ചേന്ദമംഗലൂർ, യു.വിജയപ്രകാശ്, പി രാധാകൃഷ്ണൻ, ടി.പി അരവിന്ദാക്ഷൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |