കോഴിക്കോട്: ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഇത് സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോർട്ടും രൂപരേഖയും തയ്യാറാക്കാൻ ടൂറിസം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ഉടൻ നിയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന ശിവരാത്രി മഹോത്സവത്തിന്റെ ബ്രോഷർ ക്ഷേത്ര ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരു മുന്നോട്ടു വെച്ച ആശയങ്ങൾ മനുഷ്യനുളളിടത്തോളം കാലം പ്രസക്തമാണ്. ഗുരുവിന്റെ ആശയങ്ങൾ മുറുകെ പിടിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് 113 വർഷം മുമ്പ് ശ്രീനാരായണ ഗുരു തന്നെ പ്രതിഷ്ഠ നടത്തിയ ശ്രീകണ്‌ഠേശ്വരക്ഷേത്രം. പൈതൃകം സംരക്ഷിക്കപ്പെടുക മാത്രമല്ല അത് ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുക എന്നതുകൂടി പ്രധാനമാണ്. അതുകൊണ്ടാണ് ചരിത്രപരമായി ഏറെ പ്രത്യേകതകളുളള ഈ ആരാധനാലയം കൂടി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി പരിസരം മോടികൂട്ടാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി. അരുൺ, പ്രവർത്തകസമിതി അംഗം പുത്തൂർമഠം ചന്ദ്രൻ, വനിതാ കമ്മിറ്റി കൺവീനർ രമാ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ക്ഷേത്രയോഗം ഡയറക്ടർമാരായ എം.ശ്രീകുമാർ, സുനിൽ പുത്തലത്ത്, സുരേഷ്‌കുമാർ തറമ്മൽ, എം.കെ. പ്രേമാനന്ദ്, സി.കെ. ഹരിദാസ്, അനിൽകുമാർ ചാലിൽ, മറ്റു ഭരണസമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |