മലപ്പുറം: ജില്ലയിലെ റേഷൻ കടകൾ വഴി വിതരണത്തിനായി കൂടുതൽ പുഴുക്കലരി കൈമാറിയിട്ടുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അവകാശപ്പെടുമ്പോഴും കാർഡുടമകൾക്ക് ലഭിക്കുന്നത് നാമമാത്രം. എ.എ.വൈ കാർഡുകാർക്കുള്ള 30 കിലോ അരിയിൽ പരമാവധി അഞ്ച് കിലോ പുഴുക്കലരിയാണ് ലഭിക്കുന്നത്. ശേഷിക്കുന്നത് പച്ചരിയും മട്ടയുമാണ്. നീല കാർഡുകാർക്കുള്ള എട്ട് കിലോയിൽ രണ്ട് കിലോ പുഴുക്കലരിയും ബാക്കി പച്ചരിയുമാണ് അനുവദിക്കുന്നത്. ഇതുതന്നെ ഓരോ റേഷൻ കടകളിലെയും പുഴുക്കലരിയുടെ സ്റ്റോക്ക് അനുസരിച്ച് കുറയുന്നുണ്ട്.
ജില്ലയിലേക്ക് റേഷൻ അരി കൊണ്ടുവരുന്ന കുറ്റിപ്പുറം, അങ്ങാടിപ്പുറം, കോഴിക്കോട് വെസ്റ്റ് ഹിൽ എഫ്.സി.ഐ ഗോഡൗണുകളിൽ പുഴുക്കലരിയുടെ സ്റ്റോക്ക് ആവശ്യത്തിനില്ല. പുഴുക്കലരിയായി ഫോർട്ടിഫൈഡ് അരി വിതരണത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും ആവശ്യമുള്ളതിന്റെ നാലിലൊന്ന് സ്റ്റോക്ക് പോലും എത്തുന്നില്ല.
മാർച്ചിലെ റേഷൻ വിഹിതത്തിൽ 50 ശതമാനം ഫോർട്ടിഫൈഡ് പുഴുക്കലി വിതരണം ചെയ്യുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ റേഷൻ കടകൾക്കേകിയ ഉറപ്പ്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് പുഴുക്കലരിക്കാണ്. അതേസമയം റംസാൻ നോമ്പ് അടുക്കുന്നതോടെ ജില്ലയിൽ പച്ചരിയുടെ ആവശ്യകത കൂടും. ഈ സമയത്ത് പുഴുക്കലരിക്ക് പകരം കൂടുതൽ പച്ചരിയാണ് അനുവദിക്കേണ്ടതെന്ന് റേഷൻ കടക്കാർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |