മലപ്പുറം: ഗവർണറുടെ നാമനിർദ്ദേശം ഒഴിവാക്കി സർക്കാർ നോമിനികളെയും പ്രതിനിധികളെയും എക്സ് ഒഫീഷ്യോ അംഗങ്ങളെയും ഉൾപ്പെടുത്തി സെനറ്റ് രൂപവത്കരിക്കാൻ വി.സിയുടെ മേൽ സമ്മർദ്ദം. തിരഞ്ഞെടുപ്പ് ഒഴിവാക്കി പൂർണ്ണമായും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സിൻഡിക്കേറ്റ് രൂപവത്കരിക്കുവാനുള്ള ബില്ല് നിയമസഭയിൽ കൊണ്ടുവരാനുള്ള സി.പി.എം ശ്രമം ഗവർണർ തടഞ്ഞതോടെയാണ്ഈ വഴി ആലോചിക്കുന്നത്.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ സെനറ്റ് പുനഃസംഘടിപ്പിക്കുന്നത് വി.സിയാണ്.
സിൻഡിക്കേറ്റിന്റെ കാലാവധി നാലു കൊല്ലമായാണ് നിശ്ചയിച്ചിട്ടുള്ളത്. സർവകലാശാല ഭരണസമിതി പിടിച്ചുവിടുകയോ കാലാവധി കഴിയുകയോ ചെയ്യുമ്പോൾ സെനറ്റ് പുനഃസംഘടിപ്പിക്കുന്നതുവരെ പകരം ഗവർണർക്ക് താത്കാലിക സമിതി രൂപവത്കരിക്കാനാവും.
ഗവർണർ താത്കാലിക സമിതി രൂപവത്കരിക്കുന്നത് ഒഴിവാക്കുവാൻ ഔദ്യോഗികാംഗങ്ങളെയും സർക്കാർ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരെയും ഉൾപ്പെടുത്തി സെനറ്റ് രൂപവത്കരിക്കാനും തുടർന്ന് ഇവരെ മാത്രം ഉൾപ്പെടുത്തി തിരക്കിട്ട് സിൻഡിക്കേറ്റ് രൂപവത്കരിച്ച് അധികാരം നിലനിറുത്താനുമാണ് നീക്കം.
സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും കാലാവധി മാർച്ച് ആറിന് അവസാനിച്ചു.
ആകെയുള്ള 101 അംഗങ്ങളിൽ 14 പേർ ഔദ്യോഗികാംഗങ്ങളും 11 പേർ ഡീൻമാരും വകുപ്പ് മേധാവിമാരും ആറു പേർ സർക്കാർ നാമനിർദ്ദേശംചെയ്യുന്നവരുമുൾപ്പെടെ 31 പേരുണ്ടാവും. ഇതിൽ ഗവർണറും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഉൾപ്പെടും.
ഗവർണർ നാമനിർദ്ദേശം ചെയ്യേണ്ട 16 പേരെയും തിരഞ്ഞെടുക്കപ്പെട്ടു വരേണ്ട 58 പേരെയും ഉൾപ്പടെ 74 പേരെ ഒഴിവാക്കി സെനറ്റ് രൂപവത്കരിക്കുന്നത് നിയമക്കുരുക്കിലാവാനുള്ള സാദ്ധ്യത ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |