മലപ്പുറം: 'ഇങ്ങക്ക് ഏറ്റോം തോനെ സിഗരറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യം ഏതാന്ന് പിടിത്തണ്ടോ?'. കടയിൽ സിഗരറ്റ് വാങ്ങാൻ വന്നവരോടാണ് ഹംസാക്കയുടെ ചോദ്യം. യുവാക്കൾ അന്തംവിട്ട് നിൽക്കേ ഉത്തരവും ഹംസാക്ക പറഞ്ഞു. 'ചൈന'.
കരുവാരക്കുണ്ട് ചിറയ്ക്കൽ സ്വദേശിയായ 68കാരൻ വി. ഹംസ നാട്ടുകാർക്കിടയിൽ കമ്പ്യൂട്ടർ ഹംസാക്കയാണ്. ചരിത്രം, ശാസ്ത്രം, ലോകകാര്യങ്ങൾ, സമകാലിക സംഭവങ്ങൾ തുടങ്ങി എന്തിനെക്കുറിച്ച് ചോദിച്ചാലും ഹംസാക്കയ്ക്ക് ഉത്തരമുണ്ട്. നാലാംക്ലാസിൽ പഠനം പാതിവഴിയിൽ നിറുത്തിയ ഹംസയുടെ അറിവിന്റെ പരപ്പ് കണ്ട് നാട്ടുകാരനായ കരീമാണ് 26 വർഷം മുൻപ് കമ്പ്യൂട്ടർ ഹംസാക്കയെന്ന് വിളിച്ചത്. പിന്നീട് നാട്ടുകാരും ഏറ്റെടുത്തു.
ചിറയ്ക്കൽ ടൗണിൽ കട നടത്തുന്ന ഹംസാക്ക തിരക്കില്ലാത്തപ്പോൾ പത്രങ്ങളും പുസ്തകങ്ങളും വായിച്ചിരിക്കും. കടയിൽ വരുന്നവർക്ക് സാധനങ്ങൾ കൊടുക്കുന്നതിനൊപ്പം രസകരമായ രീതിയിൽ പൊതുവിജ്ഞാനപരമായ ചോദ്യങ്ങൾ ചോദിക്കുന്നതും പതിവാണ്. മൊബൈൽഫോൺ വ്യാപകമാവും മുൻപ് പ്രാദേശിക സംഭവം മുതൽ അന്താരാഷ്ട്ര വാർത്തകൾ വരെ നാട്ടുകാർ അറിഞ്ഞിരുന്നത് ഹംസാക്കയിലൂടെയാണ്.
ചെറുപ്പം മുതലേ വായനയോട് വലിയ താത്പര്യമായിരുന്നു. കിട്ടുന്നതെന്തും വായിക്കും. രണ്ടാംവയസ്സിൽ ഉപ്പയെ നഷ്ടമായി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തെ തോട്ടപ്പണിക്ക് പോയി ഉമ്മ താങ്ങിനിറുത്തി. പത്രം വാങ്ങാൻ പൈസയില്ലാത്തതിനാൽ പീടിക വരാന്തയിലിരുന്ന് മണിക്കൂറുകളോളം അവിടെയുള്ള പത്രങ്ങൾ വായിക്കും. ചെറുപ്പം മുതലേ തുടങ്ങിയ വായനാശീലം ഇന്നും തുടർന്നുപോരുന്നു. നോവൽ വായനയുമുണ്ട്. എം.ടി. വാസുദേവൻ നായരാണ് ഇഷ്ട എഴുത്തുകാരൻ.
കാഴ്ച്ചക്കുറവില്ലെങ്കിലും അമിത വായന കണ്ണിനെ ബാധിക്കുമോയെന്ന് കരുതി വായിക്കുമ്പോൾ കണ്ണട ശീലമാക്കി. കരുവാരക്കുണ്ട് പഞ്ചായത്തിൽ നിന്നും വിവിധ സംഘടനകളിൽ നിന്നുമെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: മൂസ, നൂറുദ്ധീൻ, ജാബിർ, സിറാജുദ്ധീൻ, ഇല്ല്യാസ്, സുമയ്യ, ഷബ്‌ന.
വായന ഒരിക്കലും അവസാനിക്കുന്നതല്ല, വായിക്കുംതോറും ഇനിയും അറിയാനുണ്ടെന്ന തിരിച്ചറിവാണ് ഉണ്ടാവുകയെന്ന് ഹംസാക്ക പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |