പൊന്നാനി: അഞ്ച് ദിവസമായി നടന്ന കൗമാരകലയുടെ താളത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് കലാകിരീടമണിഞ്ഞു. 238 പോയിന്റോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഒന്നാം സ്ഥാനവും 161 പോയിന്റോടെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് രണ്ടാം സ്ഥാനവും112 പോയിന്റോടെ എം.ഇ.എസ് കോളേജ് പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലയുടെ സംഗമത്തിനാണ് ഒരാഴ്ച പൊന്നാനി എം.ഇ.എസ് കാമ്പസ് സാക്ഷിയായത്. മലബാറിന്റെ മൊഞ്ചേറുന്ന മാപ്പിള കലകളും തനത് കലാപ്രകടനങ്ങളും വിദ്യാർത്ഥികളുടെ സർഗ്ഗ വൈഭവവും ഒരു പോലെ വിടർന്ന സി സോൺ കലോത്സവത്തെ പൊന്നാനി ജനത ആഘോഷമാക്കി മാറ്റി. കൊവിഡ് മഹാമാരിയെത്തുടർന്ന് മൂന്ന് വർഷത്തിന് ശേഷം നടന്ന സീ സോൺ കലോത്സവത്തെ സംഘാടകരും മികവുറ്റ കലാമേളയാക്കി.
കോൽക്കളി വേദിയിൽ നെറ്റി പൊട്ടി ചോരയൊലിച്ചിട്ടും പി.എസ്.എം.ഒ യുടെ ദ്രുതതാളത്തിന് ഒന്നാം സ്ഥാനം
പൊന്നാനി: ആദ്യം പ്രാക്ടീസിനിടയിൽ
നിസാലിന്റെ നെറ്റി പൊട്ടി ചോരയൊഴുകി. എന്നാൽ നീണ്ട പരിശീലനത്തിന് അറുതി വരുത്താതെ കോൽക്കളിയുടെ താളപ്പെരുമ തീർക്കാനെത്തിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ സംഘത്തിന്റെ പ്രകടനത്തിനിടയിലും വേദിയിൽ നെറ്റിയിൽ കോല് കൊണ്ട് ചോരയൊലിച്ചു. പ്രതിബന്ധങ്ങളേറെയുണ്ടായെങ്കിലും ഒത്തൊരുമയോടെയുള്ള ടീം വർക്കിന് സി സോണിൽ ഒന്നാം സ്ഥാനം. റമദാനിൽ രാവിലെ ഏഴ് മണി മുതൽ 10 മണി വരെ നിറുത്താതെ പരിശീലനം നടത്തിയാണ് കോൽക്കളി സംഘം സി സോണിൽ മത്സരിക്കാനെത്തിയത്.വളാഞ്ചേരി ,വേങ്ങര, കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും അതിരാവിലെ എത്തുന്നവർ സംഘമായി ചേർന്ന് കോൽക്കളി അഭ്യസിച്ചു.സംസ്ഥാന ഹയർ സെക്കൻഡറിയിൽ കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീമിലുണ്ടായിരുന്ന കെ. മുഹമ്മദ് ഫവാസിന്റെ താൽപര്യ പ്രകാരമാണ് ആറ് മാസം മുമ്പ് തന്നെ പരിശീലനം ആരംഭിച്ചത്. ജില്ല കലോത്സവത്തിൽ മത്സരിച്ച നബാനും സാദിഖുമുൾപ്പെടെയുള്ളവരെയും പുതിയ ഒൻപത് കുട്ടികളെയും ചേർത്ത് ഉണ്ടാക്കിയ ടീം കഠിനാദ്ധ്വാനം ചെയ്താണ് വേദിയിലെത്തിയത്. മഹ്രൂഫ് കോട്ടക്കൽ, ഷംസദ് എടരിക്കോട്, റിയാസ് എടരിക്കോട് എന്നീ പരിശീലകർ പുതിയ താളം ചിട്ടപ്പെടുത്തി നൽകി. ഒടുവിൽ കഠിനാദ്ധ്വാനത്തിന്റെ ഫലമായി സി. സോണിൽ ഒന്നാം സ്ഥാനം നേടിയാണ് പി.എസ്.എം.ഒ യിലെ കോൽക്കളി സംഘം മടങ്ങിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |