മലപ്പുറം: ആരാധകരെ ഞെട്ടിച്ച് അപ്രതീക്ഷിതമായൊരു സൈനിംഗ് നടത്തി മലപ്പുറം ഫുട്‌ബോൾ ക്ലബ്. മൊറോക്കൻ താരം ബദ്ർ ബുലാഹ്രൂദിനെയാണ് മലപ്പുറം പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. ഈ സീസണിൽ മദ്ധ്യനിരയിൽ എം.എഫ്.സിയുടെ വജ്രായുധമായിരിക്കും ബദ്ർ. സെൻട്രൽ മിഡ്ഫീൽഡിലും ഡിഫൻസീവ് മിഡ്ഫീൽഡിലും ഒരുപോലെ കളിക്കാൻ ഈ താരത്തിന് കഴിയും. 32 വയസ്സാണ് പ്രായം.ഇന്ത്യയിലിതാദ്യമായാണ് ബദ്ർ പന്തുതട്ടാനൊരുങ്ങുന്നത്. മുമ്പ് മൊറോക്കോ, സ്‌പെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.മൊറോക്കോയുടെ ഒന്നാം ഡിവിഷൻ ക്ലബായ ആർ.സി.എ സെമാമ്രയിൽ നിന്നുമാണ് താരം ഇപ്പോൾ മലപ്പുറം എഫ്.സിയലേക്കെത്തുന്നത്. സെമാമ്രയ്ക്ക് വേണ്ടി 13ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മൊറോക്കോയിലെ തന്നെ മറ്റു ഒന്നാം ഡിവിഷൻ ടീമുകളായ ഫാത്ത് യൂണിയൻ സ്‌പോർട്ട്നു വേണ്ടി 83 മത്സരങ്ങളും രാജ ക്ലബ് അത്ലറ്റിക്ന് വേണ്ടി 22 മത്സരങ്ങളും കളിച്ചു. അഞ്ച് അസിസ്റ്റും നേടി. രാജാ ക്ലബിന്റെ കൂടെ കാഫ് കോൺഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട്.നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ മലാഗ സിഎഫിനു വേണ്ടി 31 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും മൂന്നു അസിസ്റ്റും നേടിയിട്ടുണ്ട്.
മൊറോക്കോ ദേശീയ ടീമിനായും ബദ്ർ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കോ അണ്ടർ 23 ടീമിന് വേണ്ടി ഏഴ് മത്സരങ്ങൾ കളിച്ചു. സീനിയർ ടീമിന് വേണ്ടി ഒമ്പത് കളികളിൽ നിന്ന് ഒരു ഗോളും നേടിയിട്ടുണ്ട്. 2017 നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനെതിരെയാണ് രാജ്യത്തിന് വേണ്ടി തന്റെ ആദ്യ ഗോൾ നേടിയത്. 2018ൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ജേതാക്കളായ മൊറോക്കൻ ടീമംഗം കൂടിയാണ് ബദ്ർ ബുലാഹ്രൂദിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |