കാളികാവ്: അസമിലും ബംഗാളിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം അന്തിമഘട്ടത്തിലെത്തിയതോടെ ഭായിമാർ കൂട്ടത്തോടെ നാട്ടിലേക്ക് പോയി. ഇതോടെ ജില്ലയിലെ നിർമ്മാണ മേഖല മിക്കതും സ്തംഭനത്തിലായി.
ജനുവരി 20 മുതൽ തുടങ്ങിയ എസ്.ഐ.ആർ പ്രക്രിയ ഫെബ്രുവരി 21ന് മുമ്പ് സൂക്ഷ്മ പരിശോധന പൂർത്തിയാക്കി 28ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിഥി തൊഴിലാളികൾ കൂടുതലും ജോലി ചെയ്യുന്നത് നിർമ്മാണ മേഖലയിലാണ്.
മാർച്ചിൽ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്.
ഇതിന്റെ ഭാഗമായി എന്ത് ചെയ്താലും നാട്ടിലെത്താൻ ആവശ്യമുള്ളതായി ഭായിമാർ പറയുന്നു. ബീഹാറിലെ വോട്ടേഴ്സ് ലിസ്റ്റിൽ അട്ടിമറി നടന്നു എന്ന് ആരോപണമുന്നയിച്ചിട്ടുള്ള തൃണമൂൽ കോൺഗ്രസ് കർശനമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് 35 ലക്ഷം അതിഥി തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 40 ശതമാനവും ബംഗാളികളാണ്. നാട്ടിലില്ലാത്തവരെ ലിസ്റ്റിൽ നിന്നൊഴിവാക്കി പട്ടിക പരിഷ്‌കരിച്ചാൽ തിരിച്ചടിയാകുമെന്നത് മുന്നിൽ കണ്ടാണ് ഭായിമാർ കൂട്ടത്തോടെ മടങ്ങുന്നത്. കെട്ടിട നിർമ്മാണം, മരപ്പണി, ഫർണിച്ചർ തുടങ്ങിയ മേഖലകളിൽ കേരളത്തിലെ തൊഴിലാളികളിൽ 60 ശതമാനവും അതിഥി തൊഴിലാളികളാണ്. ബംഗാളികൾ കഴിഞ്ഞാൽ 11 ശതമാനത്തോളം ആസാമികളുമാണ്.
ഭായിമാർക്ക് ബംഗാളിൽ 200 മുതൽ 300 വരെയാണ് ദിവസക്കൂലി കിട്ടുന്നത്.കേരളത്തിൽ ഇത് 800-1000 രൂപയാണെന്ന് ബംഗാളികൾ പറയുന്നു.അതിനാൽ തന്നെ പോയവർ എന്തായാലും തിരിച്ചു വരുമെന്ന് തൊഴിലാളികൾ ഉറപ്പു പറയുന്നുണ്ട്.
തൊഴിലാളികളുടെ കൂട്ടമടക്കം കാരണം ഷൊർണൂർ, പാലക്കാട്, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ കാലെടുത്തു വയ്ക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
2010നു ശേഷമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കുത്തൊഴുക്കുണ്ടായത്. ബംഗാൾ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും സ്വന്തം നാട്ടുകാർ ബംഗാളിലുണ്ടാകണമെന്ന അഭ്യർത്ഥനയാണ് തൃണമൂൽ കോൺഗ്രസ് അടക്കമുള്ളവർ നാട്ടുകാരോട് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |