മലപ്പുറം: പാചകവാതക സിലിണ്ടറുകളുടെ വില വർദ്ധിച്ചതും ആവശ്യത്തിനനുസരിച്ച് ലഭ്യമല്ലാത്തതും കാരണം പ്രതിസന്ധിയിലായി ഹോട്ടൽ മേഖല. ഗാർഹിക ആവശ്യങ്ങൾക്കുള്ളവയ്ക്ക് 60 രൂപയും വാണിജ്യാവശ്യങ്ങളുടേതിന് 115 രൂപയുമാണ് വർദ്ധിപ്പിച്ചത്. ജില്ലയിൽ 3,000ത്തിലധികം ചെറുതും വലുതുമായ ഹോട്ടലുകളാണുള്ളത്. ഇതോടെ അധിക ദിവസം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ലഭ്യത കുറഞ്ഞതോടെ ആഗോള വിപണിയിൽ വില കുത്തനെ കൂടിയതോടെയാണ് ഇന്ത്യൻ കമ്പനികളും വില വർദ്ധിപ്പിച്ചത്.
ജില്ലയിൽ ഭൂരിഭാഗം ഹോട്ടലുകളും ഗ്യാസിനെ ആശ്രയിച്ചാണ് പാചകം ചെയ്യുന്നത്. വിറകടുപ്പ് രീതിയെല്ലാം ഏറെക്കുറെ അപ്രത്യക്ഷമായ സ്ഥിതിയാണ്. ഏതാനും ചില ചെറുകിട ഹോട്ടലുകൾ മാത്രമേ വിറകടുപ്പിനെ ആശ്രയിക്കുന്നുള്ളൂ. വലിയ ഹോട്ടലുകളിൽ ദിവസം 10 മുതൽ 15 സിലിണ്ടർ വരെ ഉപയോഗിക്കാറുണ്ട്. ചെറിയ ഹോട്ടലുകളിൽ വരെ രണ്ട് സിലിണ്ടറുകൾ ദിവസവും വേണ്ട സ്ഥിതിയാണ്. നിലവിൽ ഭക്ഷണങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയിട്ടില്ല. സ്ഥിതി രൂക്ഷമായാൽ ആവശ്യമായ തീരുമാനമെടുക്കാനാണ് ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
നോമ്പ് കാലമായതിനാൽ ജില്ലയിൽ പല ഭക്ഷണശാലകളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി കാരണം ഇനി അവയിൽ പലതും തുറക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നും ഇവർ പറയുന്നു. ഇപ്പോൾ പല ഗ്യാസ് ഏജൻസികളെയും ആശ്രയിച്ചാണ് ജില്ലയിലെ ഹോട്ടൽ മേഖല പിടിച്ച് നിൽക്കുന്നത്. പുതുക്കിയ പാചക വാതക വില ശനിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.
ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചാലും ആവശ്യത്തിന് പാചക വാതകം ലഭിച്ചില്ലെങ്കിൽ ഒന്നും ചെയ്യാനാവാത്ത സ്ഥിതി വരും.
സജീർ ജോളി, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുക ഏറെ പ്രയാസകരമാണ്. സ്ഥിരമായി 10 രൂപയ്ക്ക് ചായ കുടിയ്ക്കുള്ള വ്യക്തിയോട് പിറ്റേന്ന് മുതൽ അഞ്ച് രൂപ വർദ്ധിച്ചെന്ന് പറഞ്ഞാൽ പോലും അവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. നിലവിലെ പ്രതിസന്ധി രൂക്ഷമാണ്.
പി.കെ.റഷീദ്, ഹോട്ടൽ ഉടമ, മഞ്ചേരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |